പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഒ പി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധം. മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎ മനോജ് മൂത്തേടൻ ജൂനിയർ ഡോക്ടറോട് മോശമായി പെരുമാറിയെന്നും നിയമം ലംഘിക്കാൻ നിർബന്ധിച്ചുവെന്നുമാണ് പരാതി.
കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒ പി ബഹിഷ്കരിച്ച് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിഷേധം. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ഫ്രീസറിൽ വയ്ക്കുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. പിന്നാലെ ആശുപത്രിയിലെ ജൂനിയർ ഡ്യൂട്ടി ഡോക്ടറോട് എംഎൽഎ മനോജ് മൂത്തേടൻ മോശമായി പെരുമാറിയെന്നാണ് പരാതി. നാട്ടുനടപ്പ് അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് എംഎൽഎയുടെ വിശദീകരണം.
വീട്ടിൽ സ്വാഭാവിക മരണമെന്ന പേരിൽ വരുന്ന മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ പൊലീസിന്‍റെ എൻ ഒ സി വേണമെന്ന് ഡോക്ടർ എം എൽ എയോട് പറഞ്ഞു. ഇതാണ് നിയമം എന്നിരിക്കെ ഇതൊന്നും പാലിക്കാതെ മൃതദേഹം ആശുപത്രിയിൽ വയ്ക്കണമെന്ന് എം എൽ എ നിർബന്ധിച്ചെന്നാണ് ഡോക്ടർമാർ പറയുന്നത്. വാർഡ് മെമ്പറുടെ ലെറ്റർ മാത്രം കൊണ്ടുവന്ന് മൃതദേഹം ഫ്രീസറിൽ വയ്ക്കണമെന്ന് എം എൽ എ വാശി പിടിച്ചു. എം എൽ എ എന്തുപറയുന്നോ അതുപോലെ ചെയ്യാനാണ് മേലുദ്യോഗസ്ഥർ അടക്കം പറഞ്ഞതെന്ന് ജൂനിയർ ഡോക്ടർ വിശദീകരിച്ചു. ഇത് തന്നെ വലിയ മാനസിക സംഘർഷത്തിലാക്കിയെന്ന് ഡോക്ടർ പറയുന്നു. ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകാനാണ് ഡോക്ടർമാരുടെ തീരുമാനം.
