MM Mani : 'അയാൾ വേറെ പാർട്ടി നോക്കുന്നതാ നല്ലത്'- എസ്.രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് എം.എം.മണി
മൂന്ന് തവണയായി 15 വർഷം എംഎൽഎയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാക്കി.. പോരെ. ജീവിതകാലം മുഴുവൻ അയാൾക്ക് പെൻഷൻ... നല്ല സംഖ്യ കിട്ടും. പുള്ളി ചത്തു പോയാൾ പൊണ്ടാട്ടിക്ക് കിട്ടും. ഇനിയെന്താണ് ഇതിനപ്പുറം ഈ പാർട്ടി വേണ്ടത്.
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെതിരെ വീണ്ടും എംഎം മണി. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രൻ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാത്തത് പാർട്ടി വിരുദ്ധമാണ്. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ല. ഇക്കൂട്ടർ പാർട്ടി വിട്ടു പോയാലും പ്രശ്നമില്ല. രാജേന്ദ്രന് എല്ലാം നല്കിയത് പാർട്ടിയാണെന്നും ഇപ്പോൾ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂർ ഏരിയ സമ്മേളനത്തിൽ എംഎം മണി തുറന്നടിച്ചു.
മണിയുടെ വാക്കുകൾ -
പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സഖാവ് എസ്.രാജേന്ദ്രൻ. ഈ ജില്ലയിലെ ഏതു സമ്മേളനത്തിനും അയാൾക്ക് വരാം. മൂന്നാർ സമ്മേളനത്തിന് അയാൾ വരേണ്ടതാണ്. അയാളുടെ നാടാണ്... വന്നില്ല. കുടിക്കുന്ന വെള്ളത്തിൽ മോശം പണി ചെയ്യരുത്. അയാൾക്ക് രാഷ്ട്രീയബോധമുണ്ടാക്കി, പക്ഷേ ബോധം തെറ്റിപ്പോയി. മൂന്ന് തവണയായി 15 വർഷം എംഎൽഎയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാക്കി.. പോരെ. ജീവിതകാലം മുഴുവൻ അയാൾക്ക് പെൻഷൻ... നല്ല സംഖ്യ കിട്ടും. പുള്ളി ചത്തു പോയാൾ പൊണ്ടാട്ടിക്ക് കിട്ടും. ഇനിയെന്താണ് ഇതിനപ്പുറം ഈ പാർട്ടി വേണ്ടത്.
എന്നിട്ട് ഒരുമാതിരി പണി കൊള്ളുകേല്ല. അയാൾക്ക് എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ഈ സമ്മേളനങ്ങളിലൊക്കെ വരാതിരുന്നത് സംഘടനാ വിരുദ്ധമാണ്. സംഘടനാ കമ്മീഷൻ റിപ്പോർട്ടിൽ അയാളൊരു കുഴപ്പവും കാണിച്ചില്ലെന്ന് വന്നാപോലും ഈ വരാതിരുന്നത് കൊണ്ട് അയാൾക്കിനി തുടരാൻ കഴിയില്ല. അയാളെ നമ്മളെന്തിനാ ചുമക്കുന്നേ... പുറത്താക്കും. അയാൾ വേറെ പാർട്ടി നോക്കുന്നതാ നല്ലത്. അല്ലെങ്കിൽ മാനം മര്യാദയ്ക്ക് അച്ചടക്ക നടപടി വാങ്ങിച്ച് ഇതിൻ്റെ ഭാഗമായി നിന്നാൽ കൊള്ളാം.
ഒരാഴ്ച മുൻപ് നടന്ന സിപിഎം അടിമാലി ഏരിയ സമ്മേളനത്തിൽ എം.എം.മണി രാജേന്ദ്രനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. സ്ഥാനമാനങ്ങളാകരുത് പാര്‍ട്ടിക്കാരുടെ ലക്ഷ്യമെന്നും മൂന്ന് തവണ എംഎൽഎ ആയിട്ടും വീണ്ടും സ്ഥാനത്തിന് ശ്രമിച്ചതാണ് എസ് രാജേന്ദ്രന്റെ വീഴ്ചയെന്ന് എംഎം മണി കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ രാജേന്ദ്രനെതിരെ അന്വേഷണം നടക്കുകയാണെന്നും പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും മണി പറഞ്ഞിരുന്നു. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോൽപ്പിക്കാൻ ഇത്തവണ സീറ്റ് കിട്ടാത്ത രാജേന്ദ്രൻ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിൽ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണവും തുടരുകയാണ്.