കെട്ടിടത്തിന്റെ പുറംമോടിയിൽ മാറ്റമുണ്ടാകില്ല, പകരം നേതാക്കൾക്ക് താമസ സൗകര്യം അടക്കം വിപുലമായ സൗകര്യങ്ങളൊരുക്കും

തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ, ചരിത്രമുറങ്ങുന്ന എംഎൻ സ്മാരകം പൊളിച്ച് പണിയുന്നു. പത്ത് കോടി ചെലവിൽ ആധുനിക സൗകര്യങ്ങളോടെയാണ് തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനം നവീകരിക്കുന്നത്. ഒന്നരക്കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ദേശീയ തലത്തിൽ 1964 ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ തൊട്ട് സിപിഐയുടെ സംസ്ഥാന ആസ്ഥാനമാണ് എംഎൻ സ്മാരകം. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയ 1957 ൽ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എംഎൻ ഗോവിന്ദൻ നായരുടെ സ്മാരകമാണിത്. 1985 ലാണ് ഈ ഓഫീസ് എംഎൻ സ്മാരകമെന്ന് പേര് മാറ്റിയത്. രണ്ട് നില കെട്ടടത്തിന്റെ അസൗകര്യങ്ങളിൽ വീര്‍പ്പുമുട്ടുന്നതിനിടെയാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പുതുക്കാൻ ആലോചന വന്നത്. 

കെട്ടിടത്തിന്റെ പുറംമോടിയിൽ മാറ്റമുണ്ടാകില്ല, പകരം നേതാക്കൾക്ക് താമസ സൗകര്യം അടക്കം വിപുലമായ സൗകര്യങ്ങളൊരുക്കും. 40 കാറുകൾ വരെ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പൊതുജനങ്ങൾക്കിടയിൽ പിരിവു നടത്തി കെട്ടിട നിർമ്മാണത്തിനായി പത്ത് കോടി രൂപ സമാഹരിക്കും. അമൂല്യ രാഷ്ട്രീയ ചരിത്ര രേഖകളടക്കം സൂക്ഷിച്ച ലൈബ്രറി ഡിജിറ്റലാക്കുന്നതടക്കം പ്രവര്‍ത്തനങ്ങളും ഇതൊടൊപ്പം നടക്കുന്നുണ്ട്. കെട്ടിടം പണി തീരും വരെ പാര്‍ട്ടി ആസ്ഥാനം പട്ടത്തെ പിഎസ് ശ്രീനിവാസൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറും. പാളയത്ത് എകെജി സെന്ററിന് എതിര്‍വശത്ത് സിപിഎമ്മിനും പുതിയ ആസ്ഥാനം പണി നടക്കുകയാണ്.