അഞ്ചുവിളക്ക് മുതല്‍  ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ .

പാലക്കാട്:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണം പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ, ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പാലക്കാട്‌ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഞ്ചുവിളക്കിലെത്തിയ മോദി, അവിടെ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടത്തിയത്. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മോദി കോയമ്പത്തൂരിലും റോഡ് ഷോ നടത്തിയിരുന്നു.

തുറന്ന ജീപ്പിൽ മോദി..പുഷ്പവൃഷ്ടി നടത്തി പ്രവർത്തകർ; ആവേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിയാണ് അടിക്കടി അവിടേക്ക് ഓടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പരിഹസിച്ചു . കേരള ജനതയോട് മാപ്പ് പറയാന്‍ മോദി തയ്യാറാകുമോ?. കോര്‍പ്പറേറ്റുകള്‍ക്കായി വനം പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് കേരളത്തിന്‍റെ പരിസ്ഥിതി ചൂഷണം ചെയ്യാന്‍ മോദി ഒത്താശ ചെയ്തെന്നും ജയറാം രമേശ് വിമര്‍ശിച്ചു. ശിശു മരണനിരക്കില്‍ കേരളത്തെ സൊമാലിയയോട് ഉപമിച്ച് 2016ല്‍ മോദി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.