നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി ഗർവണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം നിവേദനം നൽകി.

കൊച്ചി: ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് അച്ഛൻ ദിൽഷാദ് കെ സലീം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കി ഗർവണർ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം നിവേദനം നൽകി. ഒന്നാം പ്രതി മോഫിയയുടെ ഭർത്താവ് സുഹൈൽ രണ്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. സുഹൈലിന്‍റെ സഹോദരനിലേക്കും, സഹോദരിയുടെ ഭർത്താവിലേക്കും കേസ് അന്വേഷണം നീളണമെന്നും ദിൽഷാദ് കെ സലീം ആവശ്യപ്പെട്ടു.

മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം സുഹൈലിന്‍റെ നിരന്തര മർദ്ദനം; പൊലീസ് കുറ്റപത്രം

മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ഭർത്താവിന്റെ വീട്ടിൽ മൊഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസിൽ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദ്ദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.