Asianet News MalayalamAsianet News Malayalam

Mofiya : 'ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ നിന്നിട്ടും നീതി കിട്ടിയല്ല'; സിഐ സുധീറിനെതിരെ പുതിയ വെളിപ്പെടുത്തല്‍

മോഫിയയോട് വലിയ ഒച്ചത്തിൽ സംസാരിക്കുന്നത് താനും കേട്ടിരുന്നു വന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Mofiya Suicide more allegation against ci sudheer
Author
Kochi, First Published Nov 24, 2021, 9:40 AM IST

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൻ (Mofiya Parween) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സി ഐ സുധീർ (ci sudheer) മോശമായി പെരുമാറിയെന്ന് മറ്റൊരു പരാതിക്കാരി. ഭർതൃവീട്ടിൽ അനുഭവിക്കേണ്ടിവന്ന പീഡനം പരാതിയായി അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഒരു ദിവസം മുഴുവൻ സ്റ്റേഷനിൽ നിന്നിട്ടും നീതി ലഭിച്ചില്ലെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

യുവതി പരാതി നൽകിയ ദിവസം മോഫിയ പർവിൺ സ്റ്റേഷനിലെത്തിയിരുന്നു. മോഫിയയോട് വലിയ ഒച്ചത്തിൽ സംസാരിക്കുന്നത് താനും കേട്ടിരുന്നു വന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ആലുവ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി അറിയിച്ചത്. പരാതിപ്പെട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് യുവതി പറയുന്നു. നാല് മണിക്ക് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ തന്നെ സിഐ ഭീഷണിപ്പെടുത്തി. തുടർന്ന് പിറ്റേദിവസം വരെ പൊലീസ് സ്റ്റേഷൻ പരിസരത്ത് കഴിച്ചുകൂട്ടിയെന്ന് യുവതി പറഞ്ഞു.

മോഫിയയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുൻപ്  ഉത്ര വധക്കേസിൽ വീഴ്‌ച വരുത്തിയ സിഐ സുധീർ

മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സിഐ സുധീർ നേരത്തെയും ജോലിയിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ്. ഉത്ര കേസ് അടക്കം രണ്ടിലേറെ കേസുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 

കൊല്ലത്തെ പ്രമാദമായ ഉത്ര കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീർ. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തിൽ ഇയാൾ വീഴ്ച വരുത്തി. ആരോപണം ഉയർന്നതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച്  ഉള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂർത്തിയായത്. 

ഇതിന് മുമ്പ് അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച വിവാദത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ്. അന്ന് അഞ്ചൽ സി ഐ യായിരുന്നു സുധീർ. അന്നത്തെ കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്നുമായിരുന്നു ശുപാർശ.  .

Follow Us:
Download App:
  • android
  • ios