പരാതിക്കാരെ വിരട്ടാൻ മുഖ്യമന്ത്രിയുടെ പേരും ദുരുപയോഗം ചെയ്ത് മോൻസൻ, ബെഹ്റ ബന്ധത്തിന് കൂടുതൽ തെളിവ്
കൊച്ചിയിലെ വീട്ടിൽ മുഖ്യമന്ത്രിയെത്തുമെന്ന് മോൻസൻ മാവുങ്കൽ പരാതിക്കാരനായ അനൂപിനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നു. മോൻസൻമാവുങ്കിലിന്റെ വീടുകള്‍ക്ക് സംരക്ഷമൊരുക്കാൻ നിർദ്ദേശിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ആണെന്നതിൻറെ രേഖകളും ഏഷ്യാനെററ് ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം: പരാതിക്കാരെ വിരട്ടാനും തട്ടിപ്പ് നടത്താനും മോൻസൻ മാവുങ്കൽ മുഖ്യമന്ത്രിയുടെ പേരും ദുരുപയോഗം ചെയ്തു. കൊച്ചിയിലെ വീട്ടിൽ മുഖ്യമന്ത്രിയെത്തുമെന്ന് മോൻസൻ മാവുങ്കൽ പരാതിക്കാരനായ അനൂപിനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നു. മോൻസൻമാവുങ്കിലിന്റെ വീടുകള്‍ക്ക് സംരക്ഷമൊരുക്കാൻ നിർദ്ദേശിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ആണെന്നതിന്റെ രേഖകളും ഏഷ്യാനെററ് ന്യൂസിന് ലഭിച്ചു.
അവിശ്വസനീയമായ കഥകള്‍ മെനഞ്ഞാണ് നിക്ഷേപകരെയും പരാതിക്കാരെയും മോൻസൻ തട്ടിച്ചിരുന്നതെന്നാണ് പുറത്ത് വന്ന ഓരോ സംഭാഷണങ്ങളിലും നിന്നും വ്യക്തമാകുന്നത്. സ്വർണം കൊണ്ടുള്ള അമൂല്യശേഖരം സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചുവെന്നും സംരക്ഷണം വിലയിരുത്താൻ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്നെ നേരിട്ടെത്തുമെന്നും അവർക്കായി വലിയ പാർട്ടിയൊരുക്കണമെന്നും മോൻസ് പറയുന്നു. പരാതിക്കാരൻ അനുപിനോടുള്ള സംഭാഷണത്തിലാണ് മോൺസൺ ഇക്കാര്യങ്ങൾ പറയുന്നത്.
ദില്ലയിലെ സാമ്പത്തിക തർക്കങ്ങള്‍ പരിഹരിക്കാൻ ശശിതരൂർ ഇടപെടുന്നുണ്ടെന്നും പരാതിക്കാരനോട് പറയുന്നുണ്ട്. ലോക് നാഥ് ബെഹ്റ നിരവധി പ്രാവശ്യം മോൻസന്റെ ആതിഥേയഥ്യം സ്വീകരിച്ചിച്ചതിനും അടുപ്പമുള്ളതിനുമുള്ള കൂടുതൽ തെളിവുകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.
മോൻസനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഇൻറെലജൻസ് മേധാവിയോട് ആവശ്യപ്പെട്ട ലോക് നാഥ് ബെഹ്റ തന്നെയാണ് മോൻസന്റെ കൊച്ചിയിലെയും ചേർത്തലയിലെ വീടുകള്‍ക്ക് സംരക്ഷണം നൽകണമെന്നും നിർദ്ദേശം നൽകിയത്. സംശയത്തിൻറെ നിഴയിൽ നിൽക്കുമ്പോഴാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുതിയ പൊലീസ് മേധാവിയെയും മോൻസൻ സന്ദർശിച്ചു. ഉന്നതങ്ങളിലേക്ക മോൻസന് തുണയായ കണ്ണികളാണെന്നാണ് ഇനി പുറത്തുവരേണ്ടത്.