പുരാവസ്തു വിതരണക്കാരൻ സന്തോഷിന്റെ പരാതി; മോൻസൻ മാവുങ്കലിനെ നവംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
മൂന്ന് കോടി രൂപയുടെ പുരാവസ്തുക്കള്‍ വാങ്ങി മോൻസൻ പണം തരാതെ വഞ്ചിച്ചെന്നാണ് സന്തോഷിന്‍റെ പരാതി. മോന്‍സന്‍ അവകാശപ്പെട്ട മോശയുടെ അംശവടിയും കൃഷ്ണന്‍റെ ഉറിയും ഒക്കെ ഇതില്‍ ഉള്‍പ്പെടും.
കൊച്ചി: പുരാവസ്തു വിതരണക്കാരൻ സന്തോഷ് (Santhosh) നൽകിയ പരാതിയിൽ മോൻസൻ മാവുങ്കലിനെ (Monson Mavunkal) നവംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എറണാകുളം (Ernakulam) അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
മോൻസൺ മാവുങ്കലിനെ ഡി ആർ ഡി ഒ കേസിൽ (DRDO) ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ (Crime branch) ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി യൂണിറ്റാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നാളെ അപേക്ഷയിൽ ഉത്തരവുണ്ടാവും.
സന്തോഷ് മോന്‍സന് നല്കിയ പുരാവസ്തുക്കള്‍ ,മജിസട്രേറ്റ് മ്യൂസിയത്തിലെത്തി നേരിട്ട് പരിശോധിക്കാനും ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. അഞ്ഞൂറിലധികം വരുന്ന ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജാരാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. മൂന്ന് കോടി രൂപയുടെ പുരാവസ്തുക്കള്‍ വാങ്ങി മോൻസൻ പണം തരാതെ വഞ്ചിച്ചെന്നാണ് സന്തോഷിന്‍റെ പരാതി. മോന്‍സന്‍ അവകാശപ്പെട്ട മോശയുടെ അംശവടിയും കൃഷ്ണന്‍റെ ഉറിയും ഒക്കെ ഇതില്‍ ഉള്‍പ്പെടും.
40 മുതല്‍ 60 വർഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കൾ കാട്ടി മോന്‍സന്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. കേസിന‍്റെ തൊണ്ടി മുതല്‍ എന്ന നിലയില്‍ ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി ഇന്നലെ മോന്‍സന്‍റെയും സന്തോഷിന്‍റെയും സാന്നിധ്യത്തില്‍ 500ൽ പരം പുരാവസ്തുക്കള്‍ തിരിച്ചറിഞ്ഞു. പക്ഷെ ഇത്രയും വസ്തുക്കൾ കോടതിയിലെത്തിക്കുക പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റിനോട് മ്യൂസിയത്തിലെത്തി ഇവ പരിശോധിക്കാന്‍ അപേക്ഷ നല്കാനാണ് തീരുമാനം. തുടര്‍ന്ന് ഇവ ഇവിടെത്തെന്നെ കസ്റ്റഡിയില്‍ സൂക്ഷിക്കും. കോടതി വഴി തന്നെ സന്തോഷിന് ഇത് തിരികെ വാങ്ങുകയും ചെയ്യാം.
അതേ സമയം ,മ്യൂസിയത്തിന്‍റെ കവാടത്തിലുള്ള രണ്ട് സിംഹങ്ങളുടെ ശില്‍പ്പം ഉൾപ്പടെ ചില വസ്തുക്കള്‍ക്ക് താന്‍ പണം നല്കിയിട്ടുണ്ടെന്ന് മോൻസന്‍ തെളിവെടുപ്പിനിടെ വാദിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടക്കാനുള്ള പട്ടികയിൽ നിന്ന് ഇതൊഴിവാക്കിയിട്ടുണ്ട്.