Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ ട്രിപ്പിൾ ലോക്ക് ഒഴിവാക്കി; ജൂൺ 9 വരെ സംസ്ഥാനത്താകെ ലോക്ക്ഡൗൺ, ഇളവുകളും പ്രഖ്യാപിച്ചു

വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകുന്ന കടകൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാം. ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. 

more concessions on lockdown triple lockdown in malappuram till tomorrow only
Author
Thiruvananthapuram, First Published May 29, 2021, 6:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. വ്യവസായ മേഖലകളിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ അനുവദിക്കും. തുണിക്കടകൾ, ചെരിപ്പ് കടകൾ എന്നിവ ആഴ്ചയിൽ  മൂന്ന് ദിവസം തുറക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തനസമയമെന്നും മുഖ്യമന്ത്രി അറിയിച്ചു.


മുഖ്യമന്ത്രിയുടെ വാക്കുകൾ....

മെയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ലോക്ക്ഡൗൺ തുടരും. നിയന്ത്രണം കർശനമായി ഉണ്ടാകും.

പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ല. സംസ്ഥാനത്താകെ മെയ് 31 മുതൽ ജൂൺ ഒൻപത് വരെ ലോക്ക്ഡൗൺ തുടരും. ഈ ഘട്ടത്തിൽ ചില ഇളവുകൾ നൽകും. അത് അത്യാവശ്യ പ്രവർത്തനത്തിന് വേണ്ടിയാണ്. എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുത്.

വ്യവസായ സ്ഥാപനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ നൽകുന്ന കടകൾ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാം. ബാങ്കുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. വിദ്യാഭ്യാസ ആവശ്യത്തിന് പുസ്തകം വിൽക്കുന്ന കടകൾ തുണി, സ്വർണം, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കും. കള്ള് ഷാപ്പുകളിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാഴ്സൽ നൽകാം. പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം.

ലോക്ക്ഡൗൺ ഇളവിന്റെ ഭാഗമായി പല ദിവസങ്ങളിലും പല സ്ഥാപനങ്ങളും തുറക്കും. അവിടെ എത്തുന്നവരും ജീവനക്കാരും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. സ്ഥാപനങ്ങൾ തുറക്കും മുൻപ് അണുവിമുക്തമാക്കണം. സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. സാനിറ്റൈസർ ഉപയോഗിക്കണം, മാസ്ക് ധരിക്കണം. ഇത് ചിലരിപ്പോഴും കൃത്യമായി പാലിക്കുന്നില്ല.
ഇത് പാലിക്കാത്ത കടയുടമകൾക്കും ഉപഭോക്താക്കൾക്കുമെതിരെ അറസ്റ്റ് അടക്കമുള്ള നടപടി സ്വീകരിക്കും. മരുന്ന് കടകൾക്ക് മുന്നിൽ നിയന്ത്രണം പാലിക്കാതെയാണ് ആളുകൾ കൂട്ടം കൂടുന്നത്. ഇത് തടയാൻ പൊലീസ് നടപടി സ്വീകരിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും ഇത് സംബന്ധിച്ച് നിർദ്ദേശം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയുണ്ടാകും.
 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios