മരിച്ചവരുടെ ആകെ കണക്ക് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇതുവരെ ശേഖരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി
കൊച്ചി: കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ മരിച്ചത് 282 തടവുകാർ. ഇതിൽ അസ്വാഭാവിക മരണം രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതു വരെയും നടപടിയായില്ല.
ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ധനസഹായവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. തടവിലിരിക്കവേ മരിച്ചവരുടെ ആകെ കണക്ക് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇതുവരെ ശേഖരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചു.
2011 ഏപ്രില്‍ 1 മുതല്‍ 2018 ഡിസംബർ 31 വരെയുള്ള കാലയളവിലെ കണക്കാണിത്. സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി മരിച്ചത് 174 പേരാണ്. 10 ജില്ലാ ജയിലുകളിലായി മരിച്ചത് 41 പേരും 29 സബ് ജെയിലുകളിലായി മരിച്ചത് 67 പേരുമാണ്. ഏറ്റവും കൂടുതല്‍ പേർ മരിച്ചത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് 95 പേർ.
ഇതില്‍ പലതും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ തടവുകാരുടെ പൂർണ സുരക്ഷാ ചുമതലയുള്ള ജയില്‍ അധികൃതർക്കെതിരെ എവിടെയും നടപടിയൊന്നും എടുത്തിട്ടില്ല. മരിച്ചവരില്‍ ഭൂരിഭാഗം പേരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരവും നല്‍കിയിട്ടില്ല.
