ഇടുക്കിയിൽ ഒരു വർഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
- ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രദേശത്ത് നിന്ന് കാണാതായ വെണ്മണി സ്വദേശി ഏലിയാമ്മയുടേതാണ് അവശിഷ്ടങ്ങലെന്ന് കരുതുന്നു
- കഴിഞ്ഞ ഏപ്രിൽ ഒൻപതിന് ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു ഏലിയാമ്മ
ഇടുക്കി: ഒരു വർഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങൾ ഇടുക്കി ജില്ലയിലെ വെൺമണിയിൽ നിന്ന് കണ്ടെത്തി. കാണാതായ വീട്ടമ്മയുടേതാണ് ഇതെന്നാണ് സംശയം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പട്ടയനടപടികളുടെ ഭാഗമായി ഭൂമി വെട്ടിത്തെളിക്കുന്നതിനിടെയാണ് റവന്യു ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്.
ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം പുറത്തെടുത്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രദേശത്ത് നിന്ന് കാണാതായ വെണ്മണി സ്വദേശി ഏലിയാമ്മയുടേതാണ് അവശിഷ്ടങ്ങലെന്ന് കരുതുന്നു. കാണാതായ ദിവസം ഇവർ ധരിച്ചിരുന്നതിന് സമാനമായ സാരിയാണ് മൃതദേഹാവശിഷ്ടത്തിൽ നിന്ന് കണ്ടെത്തിയത്.
മൃതദേഹാവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് അയച്ചു. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇത് ഏലിയാമ്മയുടേതാണോയെന്ന് ഉറപ്പിക്കാനാവൂ. മരണം എങ്ങനെയെന്നത് സംബന്ധിച്ച് ഉത്തരം കിട്ടാനും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണം.
കഴിഞ്ഞ ഏപ്രിൽ ഒൻപതിന് ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു ഏലിയാമ്മ. ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് ആദ്യം അന്വേഷിച്ചെങ്കിലും , പിന്നീട് കാര്യമായ തുടരന്വേഷണം ഉണ്ടായില്ല.