മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസ്: അമ്മയെ വധശ്രമം ചുമത്തി അറസ്റ്റ് ചെയ്തു
വധശ്രമം ചുമത്തിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാർഖണ്ഡ് സ്വദേശിയായ സ്ത്രീയെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും.
കൊച്ചി: ആലുവയിൽ മൂന്ന് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. ജാർഖണ്ഡ് സ്വദേശിയെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും.
സംഭവത്തില്‍ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നരമാണ് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. ശരീരത്തിലെ മറ്റ് മുറിവുകൾ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് അറസ്റ്റ്. കുഞ്ഞിന്റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ വിശദമാക്കിയിരുന്നു.
വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്‍റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു.
അതേസമയം, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍റെ ശസ്ത്രക്രിയ പൂർത്തിയായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നെന്ന് ഡോക്ടർമാർ വിശദമാക്കി. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ വലത് മസ്തിഷ്കത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടി വെന്‍റിലേറ്ററിൽ തുടരുകയാണ്.