തിരുവല്ലയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന; നാല് ട്രാവൽ ഏജൻസികൾക്ക് നോട്ടീസ്
ലൈസൻസ് ഇല്ലാതെ ടിക്കറ്റ് നൽകി അന്തർ സംസ്ഥാന സർവീസുകൾ നടത്തിയതിനെ തുടർന്നാണ് നടപടി
തിരുവല്ല: കല്ലട ബസിൽ യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തിരുവല്ലയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. നാല് ട്രാവൽ ഏജൻസികൾക്ക് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ ടിക്കറ്റ് നൽകി അന്തർ സംസ്ഥാന സർവീസുകൾ നടത്തിയതിനെ തുടർന്നാണ് നടപടി.
ഏജൻസികളിൽ നിന്ന് പിഴയായി മോട്ടോർ വാഹന വകുപ്പ് പതിനായിരം രൂപ ഈടാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒ ആർ രമണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാർ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയിൽ വച്ച് കല്ലട ജീവനക്കാർ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേർ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.