പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് എളുപ്പമാകില്ല. ഇതിനെതിരെ പ്രദേശത്ത് പൊതുജന പ്രതിഷേധം ശക്തമാവുകയാണ്
കൊച്ചി: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പറമ്പിക്കുളത്തേക്ക് ആനയെ കൊണ്ടുപോകുന്നതിന് മേൽനോട്ടം വഹിക്കാൻ ജില്ലാ കളക്ടർമാർക്ക് കോടതി നിർദ്ദേശം നൽകി. ഇടുക്കി, എറണാകുളം, തൃശ്ശൂർ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ആനയെ മയക്കുവെടിവെച്ച് പിടികൂടി ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളർ ധരിപ്പിക്കണം. ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുമ്പോൾ വഴിയിലെ വൈദ്യുതി ലൈനുകൾ വിച്ഛേദിക്കണം. അരിക്കൊമ്പനെ പിടികൂടുമ്പോൾ പ്രദേശത്ത് പൊതുജനങ്ങളുടെ ആഘോഷങ്ങൾ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് എളുപ്പമാകില്ല. ഇതിനെതിരെ പ്രദേശത്ത് പൊതുജന പ്രതിഷേധം ശക്തമാവുകയാണ്. നെന്മാറ എംഎൽഎ ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നൽകി. കർഷക സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പെരിയാർ കടുവ സങ്കേതത്തിലെ മുൻ സാമൂഹ്യ ശാസ്ത്രജ്ഞൻ എസ് ഗുരുവായൂരപ്പനും വിഷയത്തിലെ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
അരിക്കൊമ്പനെ സ്വന്തം ആവാസ മേഖലയിൽ നിലനിർത്തി, അരി കഴിക്കുന്ന ശീലം മാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് ഗുരുവായൂരപ്പൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആനയെ നിരീക്ഷിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതാണ് നല്ല. പറമ്പിക്കുളത്ത് നിന്ന് ചിന്നക്കനാലിലേക്ക് ആകാശീയ ദൂരം 100 കിലോമീറ്റർ മാത്രമാണ്. അങ്ങനെ വരുമ്പോൾ ആനയ്ക്ക് ചിന്നക്കനാലിൽ തിരിച്ചെത്താൻ മൂന്ന് ദിവസം മതി. യാത്രക്കിടയിൽ ഉണ്ടാകാവുന്ന ദുരന്തം സമൂഹം സഹിക്കേണ്ടി വരും. പറമ്പിക്കുളത്ത് അരിക്കൊമ്പൻ നിലയുറപ്പിച്ചാൽ അവിടുത്തെ ആനകളുമായി മത്സരമുണ്ടാകും. അരി ഭരിക്കാൻ വനവാസി ഊരുകളിൽ ആനയെത്തിയാൽ പ്രശ്നം ഊഹിക്കാൻ പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പറമ്പിക്കുളത്ത് 11 ലധികം ആദിവാസി കോളനികളുണ്ടെന്നാണ് കർഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്. ആക്രമണ സ്വഭാവമുള്ള കാട്ടാനയെ കൊണ്ടുവിടുന്നത് പറമ്പിക്കുളത്തും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷം തകർക്കുമെന്നും അവർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ആനകളുടെ ആക്രമണത്തിൽ 40 ലക്ഷത്തിലധികം കാർഷിക വിള നഷ്ടം മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിൽ ഉണ്ടായി. ആനകൾ മലയടിവാരത്ത് ഉള്ളപ്പോഴാണ് അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നത്. തെന്മല അടിവാര പ്രദേശത്ത് വസിക്കുന്നവർക്കും കർഷകർക്കും ഭീഷണിയാകുന്നതാണ് ഈ നീക്കം. സർക്കാർ പിൻമാറിയില്ലെങ്കിൽ ജനകീയ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. നാളെ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ നെന്മാറ എംഎൽഎയുടെ നേതൃത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
