ഇഡിയുടെ അന്വേഷണത്തിൽ ആരെങ്കിലും പേടിച്ചുപോയി എന്ന് കരുതണ്ടെന്ന് മുഹമ്മദ് റിയാസ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ട്. കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച് മുന്‍മന്ത്രി മുഹമ്മദ് റിയാസ്. ഇഡിയുടെ അന്വേഷണത്തിൽ ആരെങ്കിലും പേടിച്ചുപോയി എന്ന് കരുതണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഉപരി കോടതികളിൽ പോയ വിഷയമാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ട്. കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിരപരാധിത്വം പൂർണമായും തെളിയിക്കാനാകും. ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല. ഒരുതരത്തിലും ഭയപ്പെടാനില്ല. തിരക്കഥ നന്നായി. ഇതിന്റെ രാഷ്ട്രീയ ഉദ്ദേശം നേരത്തെ പറഞ്ഞതാണ്. ജീവിക്കുന്ന മനുഷ്യന്റെ പച്ച ഇറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തിൽ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ഇഡി

സിഎംആർഎല്ലിൽ നിന്നും 3.28 കോടി രൂപ കൈപ്പറ്റിയതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ ശുപാര്‍ശ. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ച് ഇഡി, ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണമെന്നും ഇഡി കത്തിൽ ആവശ്യപ്പെടുന്നു. മാസപ്പടി കേസിൽ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറി. പിണറായി 3.28 കോടി രൂപ സിഎംആർഎല്ലിൽ നിന്ന് മകൾ വീണ വഴി വാങ്ങിയെന്നാണ് ഇഡിയുടെ കത്തിലുള്ളത്. സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു. മുൻ മന്ത്രിയായ മുഹമ്മദ് റിയാസ് അഴിമതി പണം കൈപ്പറ്റി വീണ വഴി ദുബായിലേക്ക് കടത്തി. കൈക്കൂലി പണം കൈപ്പറ്റിയത് വീണയാണ്. അതിനാലാണ് പിണറായിക്കൊപ്പം റിയാസിനെയേയും വീണയേയും പ്രതി ചേർക്കണമെന്ന് ഇഡി ആവശ്യപ്പെടുന്നത്. ഇത് കൂടാതെ പണം കൈമാറ്റത്തിന് സഹായിച്ച, റിയാസിന്‍റെ സുഹൃത്തുക്കളായ, നേരത്തെ കോഴിക്കോട് റെയ്ഡ് നടന്ന വ്യക്തികൾക്കെതിരെയും കേസ് എടുക്കാമെന്നാണ് ഇഡി നിർദേശം.