'സ്വർണ്ണമെത്തിച്ചത് അർജുന് നൽകാൻ, ഫോണിൽ വിളിച്ചത് 25 ലെറെ തവണ', ഇടനിലക്കാരൻ ഷെഫീഖിന്റെ മൊഴി
'ദുബായിൽ നിന്നും സ്വർണം കൈമാറിയവർ അർജുൻ വരും എന്നാണ് തന്നെ അറിയിച്ചത്. സ്വർണ്ണവുമായി വരുന്ന ദിവസം അർജുൻ 25ലധികം തവണ തന്നെ വിളിച്ചിരുന്നു.'
തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്തിൽ നിർണായക വെളിപ്പെടുത്തൽ. സ്വർണ്ണം കൊണ്ടുവന്നത് അർജുൻ ആയങ്കിക്ക് നൽകാനാണെന്ന് വിദേശത്ത് നിന്നും സ്വർണവുമായി കരിപ്പൂരിലെത്തിയ ഇടനിലനിരക്കാൻ മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തൽ. ദുബായിൽ നിന്നും സ്വർണം കൈമാറിയവർ അർജുൻ വരും എന്നാണ് തന്നെ അറിയിച്ചത്. സ്വർണ്ണവുമായി വരുന്ന ദിവസം അർജുൻ 25ലധികം തവണ തന്നെ വിളിച്ചിരുന്നു. കൂടുതൽ തവണയും വാട്സ്ആപ് കോളുകൾ ആയിരുന്നുവെന്നുമാണ് ഷെഫീഖിന്റെ മൊഴി. ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങൾ മുഹമ്മദ് ഷെഫിഖ് വെളിപ്പെടുത്തിയത്.
എന്നാൽ താൻ സ്വർണ്ണക്കടത്തിന് കൂട്ടുനിന്നിട്ടില്ലെന്ന നിലപാടിലാണ് അർജുൻ. സ്വർണക്കടത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും കടം നൽകിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖിൽ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അർജുൻ ആയങ്കി ഇന്നലെ മൊഴി നൽകിയത്. ഇത് തള്ളുന്നതാണ് ഷെഫീഖിന്റെ വാക്കുകൾ. അർജുന്റെ മൊഴി വിശ്വാസയോധ്യമല്ലെന്നും സ്വർണക്കടത്തിൽ അർജുൻ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസും വ്യക്തമാക്കുന്നത്. ഫോൺ രേഖകൾ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിക്കുന്നു.
അതേ സമയം കേസിൽ ഡിവൈഎഫ്ഐ മുൻ മേഖല ഭാരവാഹി സി സജേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ചെന്പിലോട് ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയായ സജേഷ് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
അർജുൻ ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെയും ഇടനിലനിരക്കാൻ മുഹമ്മദ് ഷഫീക്കിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വർണകടത്തിൽ സജേഷിന്‍റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും. കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക കണ്ടെത്തൽ. അർജുൻ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona