'ആകാശ് തില്ലങ്കേരിയെ പരിചയം ഫേസ്ബുക്കിലൂടെ മാത്രം', സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തിയിട്ടില്ലെന്ന് ഷാഫി
ആകാശുമായി ഫേസ്ബുക്ക് ബന്ധം മാത്രമാണുള്ളതെന്നും തന്‍റെ കല്ല്യാണത്തിനും ആകാശ് വന്നിരുന്നെന്നും ഷാഫി പറഞ്ഞു.
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണുള്ളതെന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ നടത്തിയിട്ടില്ല എന്നും ടി പി കേസിൽ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് ഷാഫി. കൊടിസുനിയും ഷാഫിയും പാർട്ടി ക്രിമിനലാണ്. അവരെ സംരക്ഷിക്കാൻ ആളുണ്ട് എന്നാണ് ഇപ്പോഴുള്ള പിള്ളാരൊക്കെ കരുതുന്നത്. ഇവർക്ക് സെൽഫി എടുക്കാൻ നിന്നുകൊടുത്തു എന്നത് മാത്രമാണ് ചെയ്ത തെറ്റ്. ക്വട്ടേഷന് കൂട്ടുനിന്നു എന്ന് തെളിഞ്ഞാൽ പരോൾ റദ്ദ് ചെയ്തോട്ടെ. ആകാശുമായി ഫേസ്ബുക്ക് ബന്ധം മാത്രമാണ് ഉള്ളതെന്നും തന്‍റെ കല്ല്യാണത്തിനും ആകാശ് വന്നിരുന്നെന്നും ഷാഫി പറഞ്ഞു.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയും ഷാഫിയുമടക്കമുള്ളവർ ജയിലിനകത്തും പുറത്തുമായി ആകാശ് തില്ലങ്കേരിയേയും അർജ്ജുൻ ആയങ്കിയേയും നിയന്ത്രിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സംഘങ്ങളുമായി സെൽഫി എടുത്ത ബന്ധം മാത്രമേ ഉള്ളു എന്നാണ് ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. കണ്ണൂർ,കരിപ്പൂർ വിമാനത്താവളങ്ങൾ വഴി കടത്തിയ സ്വർണ്ണം തട്ടിയെടുത്ത പല സംഭവങ്ങളിലും പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങൾക്ക് പങ്കുണ്ടെന്ന് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. പക്ഷെ പരാതിക്കാരില്ലാത്തും പൊലീസ് മുൻ കയ്യെടുത്ത് ഈ സംഘങ്ങളെ അമർച്ച ചെയ്യാത്തതും കൊള്ള തുടരാന്‍ കാരണമാകുന്നു.