Asianet News MalayalamAsianet News Malayalam

കുട്ടിനേതാക്കളെ ലണ്ടനിലേക്കല്ല, പകരം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയയ്ക്കണം: മുല്ലപ്പള്ളി

75 കുട്ടിനേതാക്കളെ 1.25 കോടി രൂപ ചെലവഴിച്ച് ഒരാഴ്ചത്തേക്ക് ലണ്ടന്‍ അയയ്ക്കുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ ഒന്നാന്തരമൊരു ഉല്ലാസയാത്ര എന്നതിനപ്പുറം അതുകൊണ്ടുള്ള പ്രയോജനമെന്തന്നു സര്‍ക്കാര്‍ വ്യക്തമാക്കണം

mullappally ramachandran criticize pinarayi government on college union chairman london issue
Author
Thiruvananthapuram, First Published Dec 10, 2019, 7:03 PM IST

തിരുവനന്തപുരം: കേരളത്തിലെ വിവിധ കോളേജുകളിലെ യൂണിയൻ ചെയർമാൻമാരെ യുകെയിൽ പരിശീലനത്തിന് അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുട്ടിനേതാക്കളെ പരിശീലനത്തിന് ലണ്ടനിലേക്ക് അയയ്ക്കുന്നതിനു പകരം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കാണ് അയക്കേണ്ടതെന്ന് മുല്ലപ്പള്ളി പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

മുല്ലപ്പള്ളിയുടെ വാക്കുകള്‍

കെഎസ്‍യു പ്രസിഡന്‍റ് കെഎം അഭിജിത്ത് ഉള്‍പ്പെടെയുള്ളവരെ റോഡിലിട്ട് ക്രൂരമായി മര്‍ദിച്ച കുട്ടിനേതാക്കളെ പരിശീലനത്തിനു  ലണ്ടനിലേക്ക് അയയ്ക്കുന്നതിനു പകരം ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കാണ് അയക്കേണ്ടത്. പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ള സര്‍വകലാശാലാ, കോളജ് യൂണിയന്‍ നേതാക്കളുടെയും ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കപ്പെടേണ്ടതാണെന്നും മുല്ലപ്പളളി പറഞ്ഞു.

75 കുട്ടിനേതാക്കളെ 1.25 കോടി രൂപ ചെലവഴിച്ച് ഒരാഴ്ചത്തേക്ക് ലണ്ടന്‍ അയയ്ക്കുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ ഒന്നാന്തരമൊരു ഉല്ലാസയാത്ര എന്നതിനപ്പുറം അതുകൊണ്ടുള്ള പ്രയോജനമെന്തന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വകാര്യമേഖലയിലെ കോളേജുകളെ എന്തുകൊണ്ടാണ് പൂര്‍ണമായി ഒഴിവാക്കിയത്? ഇതു വലിയ വിവേചനമാണെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയും കുട്ടിനേതാക്കളും വിദേശയാത്ര നടത്തുമ്പോള്‍ പ്രളയത്തില്‍ ഒലിച്ചുപോയ കവളപ്പാറയില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയ കാര്യം ആകാശസഞ്ചാരികള്‍ മറക്കരുത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പ്രകൃതിദുരന്തങ്ങളിലും പെട്ട് നട്ടം തിരിയുന്ന ജനം, ആകാശസഞ്ചാരികള്‍ നിലത്തിറങ്ങിയാല്‍ കൈകാര്യം ചെയ്യുന്ന ദിവസം വിദൂരമല്ല.

സര്‍ക്കാരിന്‍റെ ദുര്‍വ്യയത്തിനെതിരേ ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ വരെ രംഗത്തുവന്നിരിക്കുമ്പോള്‍ ഇതിനെതിരേ ഉയരുന്ന ജനരോഷം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. പാര്‍ട്ടിക്കാരെ മാത്രം തീറ്റിപ്പോറ്റുന്ന സംവിധാനമായി ഇടതുസര്‍ക്കാര്‍ മാറിയിരിക്കുന്നു. അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനവും ജനങ്ങളും കടന്നുപോകുമ്പോള്‍ ഒരോ ചില്ലിക്കാശും അതീവ ജാഗ്രതയോടെ വേണം ചെലവഴിക്കാന്‍. എന്നാല്‍ അവസാന വര്‍ഷത്തിലേക്കു കടക്കുന്ന സര്‍ക്കാര്‍ ഹെലികോപ്റ്ററും ബുള്ളറ്റ് പ്രൂഫ് കാറും ഉള്‍പ്പെടെയുള്ള  ആര്‍ഭാടങ്ങളില്‍  അഭിരമിക്കുകയാണ്.  ഇതിനെതിരേ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios