കോർപ്പറേറ്റുകളെ പിന്തുണക്കുന്ന മോദി സര്‍ക്കാരിനും അക്രമ രാഷ്ട്രീയത്തിന്‍റെ വക്താക്കളായ പിണറായി സര്‍ക്കാരിനും ജനം വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ സമാപന സമ്മേളനത്തിൽ പറഞ്ഞു. 

തിരുവനന്തപുരം: ലോകസ്ഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 20 സീറ്റുകളും നേടുമെന്ന പ്രഖ്യാപനത്തോടെ കെപിസിസിയുടെ ജനമഹായാത്ര തിരുവനന്തപുരത്ത് സമാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ർചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍, എംപിമാര്‍, എംല്‍എമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജനമഹായാത്ര സമാപിച്ചത്. നേതാക്കളുടെ വന്‍നിര എത്തിയെങ്കിലും അണികളുടെ പങ്കാളിത്തം കുറഞ്ഞത് യാത്രയുടെ സമാപന ചടങ്ങിന്‍റെ മാറ്റ് കുറച്ചു.

ജനവിരുദ്ധതയുടെ കാര്യത്തില്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ഒരുപോലെയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ പിന്തുണക്കുന്ന മോദി സര്‍ക്കാരിനും അക്രമ രാഷ്ട്രീയത്തിന്‍റെ വക്താക്കളായ പിണറായി സര്‍ക്കാരിനും ജനം വരുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ സമാപന സമ്മേളനത്തിൽ പറഞ്ഞു. പാകിസ്ഥാനെതിരായ സൈനിക നടപടികളെ രാഷ്ട്രീയവത്കരിക്കുന്ന മോദി സര്‍ക്കാരിന്‍റെ നടപടി ദൗര്‍ഭാഗ്യകരമാണന്നും നേതാക്കള്‍ പറഞ്ഞു.

ഫെബ്രുവരി 3 ന് കാസര്‍കോട് നിന്നാരംഭിച്ച ജാഥക്ക് പതാക കൈമാറിയത് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണിയായിരുന്നു. ഫണ്ട് നൽകാത്ത ബൂത്ത് കമ്മിറ്റികളെ പിരിച്ചുവിട്ടത് തുടക്കത്തില്‍ കല്ലുകടിയായിരുന്നു. സംഭവത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ വിമര്‍ശനത്തെ അഭിമന്യുവിന്‍റെ പേരിലുള്ള ബക്കറ്റ് പിരിവ് ഉയര്‍ത്തിയാണ് കോൺഗ്രസ് പ്രതിരോധിച്ചത്. ശബരിമലയും പ്രളയ ദുരിതാശ്വ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയുമായിരുന്നു ആദ്യ ഘട്ടത്തിലെ മുഖ്യ പ്രചാരണായുധം. പെരിയ കൊലപാതകത്തോടെ അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാടാണ് ജനമഹായാത്രയിൽ പ്രധാന വിഷയമായത്.