മുല്ലപ്പെരിയാർ കേസ്: കേരളത്തിന്റെ ആരോപണങ്ങളിൽ മറുപടി നൽകാൻ തമിഴ്‌നാടിന് രണ്ടാഴ്ച സമയം നൽകി
മുല്ലപ്പെരിയാറിലെ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളിനെതിരെ സത്യവാങ്മൂലത്തിൽ അതിരൂക്ഷ വിമർശനമാണ് കേരളം ഉന്നയിച്ചത്
ദില്ലി: മുല്ലപ്പെരിയാർ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി. കേരളത്തിന്റെ സത്യവാംങ്മൂലത്തിന് മറുപടി നൽകാൻ തമിഴിനാടിന് രണ്ടാഴ്ച സമയം നൽകി. ഉന്നതാധികാര സമിതിക്കെതിരെയുള്ള കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കാലഹരണപ്പെട്ട ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ പ്രകാരമാണ് തമിഴ്നാട് ഡാം പ്രവർത്തിപ്പിക്കുന്നതെന്ന് കാണിച്ചായിരുന്നു കേരളത്തിന്റെ സത്യവാങ്മൂലം.
മുല്ലപ്പെരിയാറിലെ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളിനെതിരെ സത്യവാങ്മൂലത്തിൽ അതിരൂക്ഷ വിമർശനമാണ് കേരളം ഉന്നയിച്ചത്. തമിഴ്നാട് കൃത്യമായ വിവരങ്ങള്‍ കൈമാറുന്നില്ലെന്നാണ് പരാതി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമില്ലെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് അറിയിക്കുന്നില്ല. സംഭരണ ശേഷി സംബന്ധിച്ചും വിവരം കൈമാറുന്നില്ലെന്നും കേരളം ആരോപിച്ചു.