മുനവ്വറലി തങ്ങളും പി.കെ.ഫിറോസും യൂത്ത് ലീഗ് തലപ്പത്ത് തുടരും: ടി.പി അഷ്റഫലി സെക്രട്ടേറിയറ്റിൽ
നേരത്തെ വൈസ് പ്രസിഡൻ്റായിരുന്ന നജീബ് കാന്തപുരത്തെ പ്രായപരിധി കണക്കിലെടുത്ത് സമിതിയിൽ നിന്നും ഒഴിവാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് തുടരാൻ മുനവ്വറലിക്ക് തങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് നൽകും
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിന്റെ (muslim Youth League) പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗം കോഴിക്കോട്ട് സമാപിച്ചു. പാണക്കാട് മുനവ്വറലി തങ്ങൾ (munavarali shihab thangal) യൂത്ത് ലീഗ് അധ്യക്ഷനായും പി.കെ.ഫിറോസ് (PK Firoz) ജനറൽ സെക്രട്ടറിയായും തുടരും. ഇക്കാര്യത്തിൽ നേരത്തെ മുസ്ലീം ലീഗ് നേതൃത്വത്തിലും ധാരണയായിരുന്നു. ഇസ്മയിൽ വയനാടാണ് പുതിയ യൂത്ത് സംസ്ഥാന ട്രഷറർ. കെ.എം ഷാജിയുടെ വിശ്വസ്തനായിട്ടാണ് ഇസ്മയിൽ അറിയിപ്പെടുന്നത്. എ.എ സമദിൻ്റെ പേരായിരുന്നു നേരത്തെ ട്രഷറർ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നത്.
നേരത്തെ വൈസ് പ്രസിഡൻ്റായിരുന്ന നജീബ് കാന്തപുരത്തെ പ്രായപരിധി കണക്കിലെടുത്ത് സമിതിയിൽ നിന്നും ഒഴിവാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് തുടരാൻ മുനവ്വറലിക്ക് തങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് നൽകും. ഇതിൽ തടസ്സമില്ലെന്നും പാണക്കാട് കുടുംബാംഗങ്ങൾക്ക് പ്രത്യേക ഇളവ് നൽകാറുണ്ടെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
ഹരിത വിവാദത്തിൽ മുൻഭരണസമിതിയെ പിന്തുണച്ച് സംസാരിച്ച ടി.പി.അഷ്റഫലിയെ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിലേക്ക് പരിഗണിക്കാത്തതിൽ ഒരു വിഭാഗം എതിർപ്പുയർത്തി. അഷ്റഫലിയെ അവഗണിക്കുന്നതായും പരാതിയുർന്നു. കോഴിക്കോട്ടേയും മലപ്പുറത്തേയും ചില യുവനേതാക്കളെ ഭരണസമിതിയിൽ നിന്നും മാറ്റി നിർത്തിയും വിമർശനത്തിനിടയാക്കി. തർക്കത്തെ തുടർന്ന് 6 പേരെ ഉൾപ്പെടുത്തി പ്രത്യേക യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരിച്ചു. ടി.പി. അഷ്റഫലിയേയും ഭരണസമിതിയിൽ നിന്നും ഒഴിവാക്കിയ ചില നേതാക്കളെയുമാണ് സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇങ്ങനെയൊരു ഘടകം ഭരണസമിതിയുടെ ഭാഗമായി വരുന്നത്.
കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നെങ്കിലും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താൻ ഭരണഘടന അനുവദിക്കാത്തതിനാലാണ് സാധിക്കാതെ പോയതെന്ന് പിഎംഎ സലാം പറഞ്ഞു. യൂത്ത് ലീഗ് നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം വേണമെന്ന് തീരുമാനിച്ചതാണ്. രണ്ട് വർഷം മുമ്പുള്ള മെമ്പർഷിപ്പ് പ്രകാരമാണ് ഇപ്പോഴത്തെ സമിതി രൂപീകരിച്ചത്. അതുകൊണ്ടാണ് വനിതകൾ ഇല്ലാത്തത്.
ഇപ്പോൾ വിതരണം ചെയ്യുന്ന മെമ്പർഷിപ്പിൽ വനിതകളുണ്ട്. രണ്ട് വർഷത്തിന് ശേഷം ഭാരവാഹി സ്ഥാനത്ത് വനിതകൾ ഉണ്ടാവുമെന്നും പിഎംഎ സലാം പറഞ്ഞു. ടിപി അഷ്റഫലി ഹരിതയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചതായി അറിയില്ലെന്നും അഷ്റഫലിയെ ഭാരവാഹിയാക്കുമെന്നത് മാധ്യമങ്ങളിലെ വാർത്ത മാത്രമാണെന്നും സലാം പറഞ്ഞു. വീണ്ടും അധ്യക്ഷസ്ഥാനത്ത് തുടരാനാവുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും വർഗീയ ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ -
പ്രസിഡന്റ് - മുനവ്വറലി തങ്ങൾ
ജനറൽ സെക്രട്ടറി - പി കെ ഫിറോസ്
ട്രഷറർ - ഇസ്മയിൽ P വയനാട്
വൈസ് പ്രസിഡന്റുമാർ
മുജീബ് കാടേരി
അഷ്റഫ് എടനീർ
കെ എ മാഹീൻ .
ഫൈസൽ ബാഫഖി തങ്ങൾ .
സെക്രട്ടറിമാർ
സി കെ മുഹമ്മദാലി
നസീർ കാരിയാട്
ജിഷാൻ കോഴിക്കോട്
ഗഫൂർ കോൽക്കളത്തിൽ