'നിറകണ്ണുകളോടെ പലയിടങ്ങളില്‍ നിന്നും തിരിച്ചുപോന്നു'; സംഗീത നാടക അക്കാദമി പുരസ്കാര ജേതാവിന് ജാതി വിവേചനം
'ജാതി ചോദിച്ച് തൃശൂര്‍ പൂരത്തിൽ നിന്നും ഗുരുവായൂരിൽ നിന്നും തന്നെ മാറ്റി നിര്‍ത്തി. പട്ടിക ജാതിക്കാരനായതിനാലാണ് മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. തന്നെക്കാള്‍ ചെറിയ പ്രായക്കാര്‍ക്ക് അവസരം നല്‍കിട്ടും തന്നെ മാത്രം തഴഞ്ഞു'.
തൃശൂർ: തൃശൂര്‍ പൂരത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും പട്ടികജാതിക്കാരനായതിനാൽ വിലക്കുണ്ടെന്ന് ഇത്തവണത്തെ കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവും തിമില കലാകാരനുമായ പെരിങ്ങോട് ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. അച്ഛന്‍റെ കാലമുതല്‍ ജാതി വിവേചനം അനുഭവിക്കുകയാണ്. ഇപ്പോൾ തിമിലയില്‍ കൊട്ടുന്നതെല്ലാം പലരുടേയും മുഖത്തുള്ള അടിയാണെന്നും ചന്ദ്രന്‍ പറഞ്ഞു.
ജാതി ചോദിച്ച് തൃശൂര്‍ പൂരത്തിൽ നിന്നും ഗുരുവായൂരിൽ നിന്നും തന്നെ മാറ്റി നിര്‍ത്തി. പട്ടിക ജാതിക്കാരനായതിനാലാണ് മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. തന്നെക്കാള്‍ ചെറിയ പ്രായക്കാര്‍ക്ക് അവസരം നല്‍കിട്ടും തന്നെ മാത്രം തഴഞ്ഞു. അച്ഛന്‍റെ കാലമുതല്‍ ജാതി വിവേചന അനുഭവിക്കുകയാണ്. നെന്മാറയില്‍ തിമില കൊട്ടിക്കാതെ പറഞ്ഞയച്ചു. പകലു കൊട്ടണ്ട, രാത്രി കൊട്ടിയാല്‍ മതി എന്നു പറഞ്ഞാണ് അന്ന് ഒഴിവാക്കിയത്. നിറകണ്ണുകളോടെ പലയിടത്ത് നിന്നും കൊട്ടാതെ തിരിച്ചു പോരേണ്ടി വന്നിട്ടുണ്ടെന്നും ഇന്ന് തന്‍റെ തിമിലയിലെ പ്രഹരങ്ങളെല്ലാം പലരുടേയും മുഖത്തുള്ള അടിയാണെന്നും ചന്ദ്രൻ പറഞ്ഞു നിർത്തുന്നു.
വീഡിയോ കാണാം