പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് വെളളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങളില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതി പാടില്ലെന്ന പോലീസ് സര്‍ക്കുലര്‍ മുസ്ലീം സമുദായത്തോടുളള വെല്ലുവിളി.സര്‍ക്കുലറുകള്‍ തയ്യാറാക്കുന്നത് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നാണോ അതോ  മാരാര്‍ജീ ഭവനില്‍ നിന്നാണോ എന്നതില്‍ വ്യക്തത വരുത്തണമെന്ന് പിഎംഎ സലാം

കോഴിക്കോട്; പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് വെളളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങളില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതി പാടില്ലെന്ന പോലീസ് സര്‍ക്കുലര്‍ മുസ്ലീം സമുദായത്തോടുളള വെല്ലുവിളിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.സംഘ്പരിവാര്‍ രാജ്യത്തുടനീളം പയറ്റിവരുന്ന ഇസ്ലാമോഫോബിയ ക്യാമ്പയിന്‍ കേരളത്തിലെ ആഭ്യന്തരവകുപ്പും ഏറ്റെടുത്തതിന്‍റെ നഗ്നമായ ഉദാഹരണമാണ് പളളി അധികൃതര്‍ക്കുളള പുതിയ സര്‍ക്കുലര്‍.വിവാദ സര്‍ക്കുലറിന് പിറകിലെ ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ട്..ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്നുവെന്ന് പറയപ്പെടുന്ന മുഖ്യമന്ത്രി വിവാദസര്‍ക്കുലറിനെ കുറിച്ച് നിലപാട് വ്യക്തമാക്കണം.. സര്‍ക്കുലറുകള്‍ തയ്യാറാക്കുന്നത് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നാണോ അതോ മാരാര്‍ജീ ഭവനില്‍ നിന്നാണോ എന്നതില്‍ വ്യക്തത വരുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.''എ.കെ.ജി സെന്‍റര്‍ കേന്ദ്രീകരിച്ച് മുസ്ലീംകള്‍ക്കെതരായി ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി.

കണ്ണൂർ മയ്യിലിലെ പൊലീസിന്‍റെ 'വിചിത്ര' സർക്കുലറില്‍ നടപടി; എസ്എച്ച്ഒയെ സ്ഥലം മാറ്റി

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ മയ്യില്‍ പൊലീസ് മുസ്ളിം പള്ളിക്കമ്മറ്റിക്ക് വിചിത്ര നോട്ടീസ് നൽകിയ സംഭവത്തിൽ നടപടി. മയ്യിൽ എസ് എച്ച് ഒ ബിജു പ്രകാശിനെ സ്ഥലം മാറ്റി. തലശ്ശേരി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. ധർമടം എസ് എച്ച് ഒ ടി പി സുമേഷിനെ മയ്യിലിൽ നിയമിച്ചു. തലശ്ശേരി കോസ്റ്റലിൽ നിന്ന് കെ വി സുമേഷിനെ ധർമ്മടത്തും നിയമിച്ചു.

പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയത്ത് വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം ഉണ്ടാകരുതെന്ന് കാട്ടി മുസ്ലിം മഹല്ല് കമ്മറ്റികൾക്ക് പൊലീസ് നൽകിയ നോട്ടീസ് വിവാദത്തിലായതിന് പിന്നാലെയാണ് നടപടി. മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് സ്റ്റേഷൻ പരിധിയിലെ മഹല്ലുകൾക്ക് നോട്ടീസ് നൽകിയത്. ജുമാ മസ്ജിദുകളിൽ വർഗ്ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ലെന്നും ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബിജെപി വക്താവിന്‍റെ നബി വിരുദ്ധ പരാമർശം വൻ വിവാദമായ സമയത്ത് കണ്ണൂരിലും ഇമാം കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായിരുന്നു. പിന്നാലെ ജില്ലയിലെ പള്ളികളിലെ പ്രാർത്ഥന സമയത്ത് വിദ്വേഷമുണ്ടാകുന്ന പ്രഭാഷണങ്ങൾ ഇല്ലാതിരിക്കാൻ ജാഗ്രത വേണമെന്ന് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. മഹല്ല് ഭാരവാഹികളെ കണ്ട് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നായിരുന്ന് മാത്രമായിരുന്നു എസ്എച്ച്മാരെ അറിയിച്ചത്. എന്നാൽ മയ്യിൽ സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ ബിജു പ്രകാശ് മഹല്ല് കമ്മറ്റികൾക്ക് നോട്ടീസ് നൽകുകയാണ് ചെയ്തത്. വർഗ്ഗീയ പരാമർശങ്ങളുള്ളതോ സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ ആയ പ്രസംഗങ്ങളുണ്ടായാൽ നിയമ നടപടി ഉണ്ടാകുമെന്നായിരുന്നു നോട്ടീസിലെ മുന്നറിയിപ്പ്. 

ഒരു പ്രശ്നവും ഇല്ലാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു നോട്ടീസ് ഇറക്കിയത് സമുദായത്തെ അപമാനിക്കാനാണെന്ന് കാട്ടി സമസ്ത ഉൾപെടെയുള്ള മത സംഘടനകളും മുസ്ലിം ലീഗും രംഗത്തെത്തി. സംഭവിക്കാൻ പാടില്ലാത്തതാന്നെന്ന് പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. സർക്കാർ നയത്തിന് എതിരായ നീക്കമാണ് ഉദ്യോഗസ്ഥൻ നടത്തിയതെന്നും ഇയാളെ ചുമതലയിൽ നിന്ന് മാറ്റാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജുമാ മസ്ജിദുകളിൽ വർഗ്ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ലെന്നും ഉദ്യോഗസ്ഥൻ ചെയ്ത തെറ്റിന് സർക്കാരിനെ പഴിക്കേണ്ടെന്നുമാണ് വിശദീകരണം.