യൂത്ത് ലീഗിന് മുമ്പിൽ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങൾക്കൊടുവിൽ മക്കരപറമ്പില്‍ സുഹ്റാബി തന്നെ പ്രസിഡൻ്റ്
പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന സി കോയ കൊവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡൻ്റിനെ കണ്ടത്തേണ്ടി വന്നത്. 13 അംഗ ഭരണസമിതിയിൽ മുസ്ലീം ലീഗിന് 10 അംഗങ്ങളുണ്ട്.
മലപ്പുറം: യൂത്ത് ലീഗിൻ്റെ എതിർപ്പ് കാരണം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ സുഹ്റാബി കാവുങ്ങലിനെ പഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. പഞ്ചായത്ത് പ്രസിഡൻ്റിനെ തീരുമാനിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം മുസ്ലിം ലീഗിൽ ഇന്നലെ സംഘർഷത്തിലെത്തിയിരുന്നു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെ യൂത്ത് ലീഗ് പ്രവർത്തകർ ഓഫീസിൽ പൂട്ടിയിടുന്ന സാഹചര്യം ഇന്നലെയുണ്ടായിരുന്നു. യൂത്ത് ലീഗിൻ്റെ പ്രതിഷേധം തള്ളിയാണ് ലീഗ് പഞ്ചായത്ത് കമ്മറ്റി സുഹ്റാബിയെ പ്രസിഡന്‍റായി തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന സി കോയ കൊവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡൻ്റിനെ കണ്ടത്തേണ്ടി വന്നത്. 13 അംഗ ഭരണസമിതിയിൽ മുസ്ലീം ലീഗിന് 10 അംഗങ്ങളുണ്ട്.
യൂത്ത് ലീഗിന്റെ പ്രതിനിധിയായ അനീസ് മഠത്തിലിനെ പഞ്ചായത്ത് പ്രസിഡൻ്റാക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. കഴിഞ്ഞ അഞ്ച് വർഷം മക്കരപ്പറമ്പ് സംവരണ മണ്ഡലമായതിനാൽ വനിതാ പ്രസിഡൻ്റായിരുന്നുവെന്നും ജനറൽ സീറ്റിൽ വീണ്ടും വനിതാ അംഗത്തെ പഞ്ചായത്ത് പ്രസിഡൻ്റാക്കേണ്ടെന്നുമാണ് യൂത്ത് ലീഗുകാരുടെ വാദം. ഈ ആവശ്യത്തിന് വഴങ്ങേണ്ടെന്ന് പ്രാദേശിക നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona