Asianet News MalayalamAsianet News Malayalam

ഹെഡ്‌ഗേവാറിന്റെ ചിത്രത്തിന് മുന്നിലാണ് ലീഗ് നേതാവിന്‍റെ 'മതേതര പ്രസംഗം'; വിമര്‍ശനവുമായി ജയരാജന്‍

മറവി രോഗം മൂലം അദ്ദേഹത്തിന് പ്രതിപക്ഷ നേതാവാകുന്നതിന് മുമ്പ് നടന്ന പഴയ കാര്യങ്ങൾ പലതും ഓർക്കാൻ കഴിയുന്നില്ല. അദ്ദേഹം ഒറ്റക്കല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മഞ്ചേശ്വരം എംഎൽഎ യും ലീഗ് നേതാവുമായ എ കെ എം അഷ്‌റഫ് കഴിഞ്ഞ ദിവസം ആർഎസ്എസ് വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തതെന്നും ജയരാജന്‍

muslim league leader akm ashraf participated in rss event m v jayarajan allegation
Author
Kannur, First Published Aug 10, 2022, 4:37 PM IST

കണ്ണൂര്‍: മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എ കെ എം അഷറഫ് ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തുവെന്ന് ആക്ഷേപമുയര്‍ത്തി സിപിഎം നേതാവ് എം വി ജയരാജന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പ്രതിപക്ഷ നേതാവിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് എം  വി ജയരാജന്‍ ഉന്നയിച്ചിട്ടുള്ളത്. ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കുകയും ന്യൂനപക്ഷ വേട്ട കർമ്മ പദ്ധതിയാക്കി മാറ്റുകയും ചെയ്യുന്ന ആർഎസ്എസ് - ബിജെപി വേദികളിൽ പതിവായി പ്രത്യക്ഷപ്പെടുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പ്രതിപക്ഷ നേതാവെന്ന് ജയരാജന്‍ പറഞ്ഞു.

മറവി രോഗം മൂലം അദ്ദേഹത്തിന് പ്രതിപക്ഷ നേതാവാകുന്നതിന് മുമ്പ് നടന്ന പഴയ കാര്യങ്ങൾ പലതും ഓർക്കാൻ കഴിയുന്നില്ല. അദ്ദേഹം ഒറ്റക്കല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മഞ്ചേശ്വരം എംഎൽഎ യും ലീഗ് നേതാവുമായ എ കെ എം അഷ്‌റഫ് കഴിഞ്ഞ ദിവസം ആർഎസ്എസ് വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തതെന്നും ജയരാജന്‍ കുറിച്ചു. വി ഡി സതീശൻ ഗോൾവാൽക്കറുടെ ചിത്രത്തിന് മുമ്പിലാണ് നിലവിളക്ക് കൊളുത്തിയതെങ്കിൽ ലീഗ് എംഎൽഎ ഹെഡ്‌ഗേവാറിന്റെ ചിത്രത്തിന് മുമ്പിൽ നിന്നാണ് ഉജ്ജ്വലമായ 'മതേതര പ്രസംഗം' നടത്തിയത്.

1930കളിൽ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസുകാർ പങ്കെടുക്കാൻ പാടില്ലെന്ന് അണികൾക്ക് നിർദ്ദേശം നൽകിയത് ഹെഡ്‌ഗേവാറായിരുന്നു. നിരവധി ആർഎസ്എസ്, ബിജെപി നേതാക്കൾ മുസ്ലിം ക്രിസ്ത്യൻ വേട്ടകൾക്ക് പ്രചോദനം നൽകുന്ന പ്രതികരണങ്ങൾ നടത്തിയത് സമീപകാലത്ത് മതേതര വിശ്വാസികളുടെ മനസിൽ നൊമ്പരം ഉണ്ടാക്കിയിരുന്നു. പക്ഷേ അതൊന്നും സംഘപരിവാർ ബന്ധത്തിൽ നിന്ന് ഒഴിവായി നിൽക്കാൻ ഈ രണ്ടു നേതാക്കളെയും തെല്ലും പ്രേരിപ്പിക്കുന്നില്ലെന്നും ജയരാജന്‍ വിമര്‍ശിച്ചു.

ലീഗ് എംഎൽഎ ആർഎസ്എസ് വേദിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത് സ്വന്തം അണികളാണ്. ബിജെപിയും ആർഎസ്എസും വർഗീയ നിലപാട് തുടർച്ചയായി സ്വീകരിച്ചിട്ടും അതിനെ എതിർക്കാത്തവർ രാജ്യസ്‌നേഹികളാണെന്ന് പറയാൻ കഴിയുമോയെന്നും ജയരാജന്‍ ചോദിച്ചു.

അതേ സമയം, സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരെ സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. സംഘപരിവാർ സംഘടനയായ  ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.

'ബാലഗോകുലം, ആർഎസ്എസ് പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ല', വിശദീകരണവുമായി കോഴിക്കോട് മേയർ

കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേ ഇന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമായിരുന്നു ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സിപിഎം മേയര്‍ പറഞ്ഞത്. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി അതൃപ്തിയറിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. 

'ബാലഗോകുലത്തിന്‍റെ ചടങ്ങില്‍ കോഴിക്കോട് മേയർ പങ്കെടുത്തത് വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവരാണ്' ബി ജെ പി

Follow Us:
Download App:
  • android
  • ios