ലീഗ് പ്രവർത്തന സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകും
നിയമസഭ തെരെഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട എല്ലായിടത്തും കീഴ്ഘടകങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്ന വിലയിരുത്തലിലാണ് നേതൃത്വം
കോഴിക്കോട് : മുസ്ളീം ലീഗ്(muslim league) പ്രവര്‍ത്തക സമിതി യോഗം(meeting) ഇന്ന് കോഴിക്കോട് ചേരും. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയുള്ളനടപടി യോഗത്തില്‍ പ്രഖ്യാപിക്കും. അച്ചടക്ക സമിതി വീഴ്ച കണ്ടെത്തിയ കോഴിക്കോട് സൗത്ത്, കുറ്റിയാടി മണ്ഡലങ്ങളിലെ ഭാരവാഹികളെ മാറ്റുമെന്നാണ് സൂചന.
കോഴിക്കോട് സൗത്തില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മണ്ഡലം കമ്മിറ്റി പരസ്യമായി രംഗത്ത് വന്നത് നേതൃത്വം ഗൗരവമായാണ് കാണുന്നത്. പേരാമ്പ്ര മണ്ഡലത്തിലും ഇതേ പ്രശ്നം പാര്‍ട്ടി നേരിട്ടിരുന്നു. അതിനാല്‍ അവിടേയും നടപടി ഉണ്ടാകും.കുറ്റിയാടിയിലും ഭാരവാഹികളെ മാറ്റുമെന്നാണ് സൂചന.നിയമസഭ തെരെഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട എല്ലായിടത്തും കീഴ്ഘടകങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്ന വിലയിരുത്തലിലാണ് നേതൃത്വം. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി തീരുമാനം എടുത്തിട്ടുണ്ട്.
കോഴിക്കോട് സൗത്ത് , കുറ്റിയാടി, കളമശേരി, അഴീക്കോട് എന്നീ നാല് സിറ്റിങ്ങ് സീറ്റുകളാണ് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ലീഗിന് നഷ്ടമായത്. താനൂരില്‍ അപ്രതീക്ഷിത തോല്‍വിയും നേരിട്ടു.കൊടുവള്ളിയില്‍ എം.കെ മുനീര്‍ വിജയിച്ചെങ്കിലും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. തെരെഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ നേതാക്കളെ ഒഴിവാക്കി നടപടി എടുക്കുന്നുവെന്ന ആക്ഷേപം യോഗത്തില്‍ ഉയരാനിടയുണ്ട്.
തദ്ദേശ തെരെഞ്ഞെടുപ്പില്‍പ്രാദേശികമായി ഉണ്ടായ അസ്വാരസ്യങ്ങള്‍ നിയമസഭ രെഞ്ഞെടുപ്പിലും പരിഹരിക്കാതെ പോയതാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.വഖഫ് ബോര്‍ഡ് നിയമനം പിഎസിക്ക് വിട്ടതില്‍ രണ്ടാംഘട്ട സമരം, കെ-റെയിലുമായ ബന്ധപ്പെട്ടെ സമരം തുടങ്ങിയ വിഷയങ്ങളില്‍ യോഗം തീരുമാനമെടുക്കും.