വി ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ അമിതാഹ്ലാദം പ്രകടിപ്പിക്കാതെ കരുതലോടെ പ്രതികരിച്ച് മുസ്ലിംലീഗ്. സാമുദായിക താൽപര്യമല്ല ജനവിധിയാണ് പ്രധാനം എന്ന നിലപാടിൽ ലീഗ് ഉറച്ചുനിന്നു.
തിരുവനന്തപുരം: വി ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ അമിതാഹ്ലാദം പ്രകടിപ്പിക്കാതെ കരുതലോടെ പ്രതികരിച്ച് മുസ്ലിംലീഗ്. പ്രഖ്യാപനം വന്നതോടെ ലീഗിനെതിരെ വിമർശനവുമായി എസ്എൻഡിപി - എൻഎസ്എസ് നേതാക്കൾ രംഗത്ത് വന്നു. വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് തുടക്കം മുതൽ ഉറച്ചു വിശ്വസിച്ചിരുന്നത് കേരളത്തിൽ മുസ്ലിംലീഗ് നേതാക്കൾ മാത്രമാണ്. ആ നാടകങ്ങൾക്കിടയിലും നിലപാട് ജനകീയ വികാരമായി അടിക്കടി ഹൈക്കമാന്റിനെ ലീഗ് നേതൃത്വം അറിയിച്ചു. സതീശൻ മുസ്ലിംലീഗിന്റെ നോമിനിയാണ് എന്നു വരുത്തി തീർക്കാൻ മറുഭാഗം ഇതോടെ ശ്രമം തുടങ്ങിയിരുന്നു. പക്ഷേ സാമുദായിക താൽപര്യമല്ല ജനവിധിയാണ് പ്രധാനം എന്ന നിലപാടിൽ ലീഗ് ഉറച്ചുനിന്നു. പ്രഖ്യാപനം ഉണ്ടായതോടെ കരുതലോടെയായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം.

ഹൈക്കമാന്റിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും കേരള ജനതക്കൊപ്പം ലീഗും അത് അംഗീകരിക്കുന്നുവെന്നുമായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ലീഗിന്റെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും ലീഗ് പ്രതികരിച്ചു. ഇനി 5 വർഷം യു ഡിഎഫിന്റെ ഭരണമാണ് ജനവിധി മാനിച്ചു കൊണ്ടുള്ള തീരുമാനമാണ് ഇതെന്നും അവർ പറഞ്ഞു.
എന്നാൽ ലീഗിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ നീങ്ങിയത് എന്ന ആക്ഷേപമുയർത്താനാണ് വെള്ളാപ്പള്ളിയും സുകുമാരൻ നായരും ശ്രമിക്കുന്നത്. അവർ ശത്രുപക്ഷത്ത് നിർത്തുന്ന സതീശൻ മുഖ്യമന്ത്രിയാകുന്നത് ഇരു സംഘടനകൾക്കും ഒട്ടും സ്വീകാര്യമല്ല എന്നത് തന്നെയാണ് കാരണം. ലീഗിന്റെ നിലപാട് മാത്രമാണ് സതീശനെ തുണച്ചത് എന്ന് പറയാൻ ആകില്ല. പക്ഷേ ഒരു പങ്ക് ലീഗിനും അവകാശപ്പെട്ടതാണ്. മറു പങ്ക് കേരളത്തിലെ ജനവികാരം ദേശീയ നേതാക്കളെ വൈകിയെങ്കിലും അറിയിച്ച സുധീരനെ പോലുള്ള നേതാക്കൾക്ക് ഉള്ളതാണെന്ന് ലീഗ് നേതാക്കൾ കരുതുന്നു. ഭരണത്തിലും ലീഗിന്റെ പിന്തുണ സതീശന് നിർണായകമാകും. പക്ഷേ ലീഗിന് അഞ്ചാം മന്ത്രിപദം നൽകാൻ കെ സി വേണുഗോപാൽ നിയന്ത്രിക്കുന്ന കോൺഗ്രസ് നേതൃത്വം തയാറായേക്കില്ല.

