ഒരു കാരണവശാലും നിയമം നടപ്പാക്കാന്‍ മുസ്ലിംസമൂഹം അനുവദിക്കില്ലെന്ന്  റാലി പ്രഖ്യാപിച്ചു. വിവിധ മുസ്ലിം സംഘടനകളുടെ കോ ഓര്ഡിനേഷന്‍ കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചി നഗരത്തെ നിശ്ചലമാക്കി മുസ്ലിം സംഘടനകളുടെ വന്‍ പ്രതിഷേധറാലിയും സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടന്നു. ഒരു കാരണവശാലും നിയമം നടപ്പാക്കാന്‍ മുസ്ലിംസമൂഹം അനുവദിക്കില്ലെന്ന് റാലി പ്രഖ്യാപിച്ചു. വിവിധ മുസ്ലിം സംഘടനകളുടെ കോ ഓര്ഡിനേഷന്‍ കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്

വിവിധ മഹല്ലു കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നേരത്തെ പ്രതിഷേധ റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സംസ്ഥാന അടിസ്ഥാനത്തില്‍ കൊച്ചി നഗരത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. വിവിധ മഹല്ലുകമ്മിറ്റകളുടെ നേതൃത്വത്തിലുള്ള ചെറുറാലികള്‍ ആദ്യം കലൂര്‍ സ്റ്റേഡിയത്തില്‍ സമ്മേളിച്ചു. പിന്നീട് വൈകിട്ട് നാല് മണിയോടെ സമാപന വേദിയായ മറൈന്‍ ഡ്രൈവിലേക്ക് നീങ്ങി.പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള മുസ്ലിം സമൂഹത്തിന്‍റെ ആശങ്കയും പ്രതിഷേധവും വിളിച്ചോതുന്നതായിരുന്നു റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. 

റാലിയില്‍ അണിനിരന്നത് ജനലക്ഷങ്ങളാണ്. കണ്‍വെന്‍ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ മുസ്ലിം സംഘടനകളുടയും രാഷ്ട്രീയ പാര്‍ട്ടികളുടേയും മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചു. മുംബൈ ഹൈക്കോടതി റിട്ട ജഡ്ജി ബി ജി പട്ടേല്‍ , ജിഗ്നേഷ് മേവാനി എന്നിവരും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.