Asianet News MalayalamAsianet News Malayalam

മുത്തൂറ്റ് പ്രതിസന്ധി: മാനേജ്മെന്‍റ് പ്രതിനിധികൾ എത്തിയില്ല; ഇന്നത്തെ ചർച്ച പരാജയപ്പെട്ടു

മാനേജ്മെന്‍റ് പ്രതിനിധികൾ എത്താത്തതിനാല്‍ സിഐടിയു പ്രതിനിധികളുടെ ആവശ്യങ്ങൾ മാത്രം കേട്ട് യോഗം പിരിഞ്ഞു. ഈ മാസം ഒമ്പതിന് വീണ്ടും യോഗം ചേരും.

muthoot crisis talk become fails
Author
Thiruvananthapuram, First Published Sep 4, 2019, 5:59 PM IST

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് സമരം ചർച്ച ചെയ്യാൻ തൊഴിൽ മന്ത്രി വിളിച്ച യോഗം പരാജയപ്പെട്ടു. മാനേജ്മെന്‍റ് പ്രതിനിധികൾ എത്താത്തതിനാല്‍ സിഐടിയു പ്രതിനിധികളുടെ ആവശ്യങ്ങൾ മാത്രം കേട്ട് യോഗം പിരിഞ്ഞു. ഈ മാസം ഒമ്പതിന് വീണ്ടും യോഗം ചേരും.

സിഐടിയു മാനേജ്മെന്റ് തർക്കം രൂക്ഷമായതോടെയാണ് ഇന്ന് സംസ്ഥാന സർക്കാർ യോഗം വിളിച്ചത്. മൂന്ന് മണിക്ക് നിശ്ചയിച്ച യോഗത്തിൽ സർക്കാർ പ്രതിനിധികൾക്ക് പുറമെ എളമരം കരീം, ആനത്തലവട്ടം ആനന്ദൻ, ചന്ദ്രൻപിള്ള, കെ എൻ ഗോപിനാഥ് അടക്കമുള്ള സിഐടിയു നേതാക്കളും സമരസമിതിയുടെ പ്രതിനിധികളും മാത്രമാണ് എത്തിയത്. അരമണിക്കൂർ കാത്തുനിന്ന ശേഷം മന്ത്രി യോഗം തുടങ്ങി. വരുന്ന ഒമ്പതാം തീയതി കോട്ടയത്ത് വീണ്ടും യോഗം ചേരാൻ നിശ്ചയിച്ച് പിരിഞ്ഞു. മുത്തൂറ്റ് മാനേജ്മെന്‍റ് നടപടിയിലെ അതൃപ്തി മന്ത്രിയും യോഗത്തില്‍ മറച്ചുവെച്ചില്ല.

ജീവനക്കാർക്കിടയിൽ ഹിത പരിശോധനയെന്ന ആവശ്യം സർക്കാരിന് മുന്നിൽ എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.  ചർച്ചക്ക് മുന്നോടിയായി വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ സമയം ലഭിക്കാത്തത് കൊണ്ടാണ് ഇന്ന് വിട്ടുനിന്നതെന്ന് മുത്തൂറ്റ് മാനേജ്മെന്‍റ് അറിയിച്ചു. സർക്കാരിനെ നേരത്തെ തന്നെ വിവരം അറിയിച്ചു. അതേസമയം, പ്രശ്നം രൂക്ഷമാകുന്നതിനിടെ 15 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയാണെന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് പത്ര പരസ്യം നൽകി. മൂന്ന് മാസത്തിനകം വായ്പ അടച്ച് സ്വർണ്ണം തിരിച്ചെടുക്കണമെന്നാണ് അറിയിപ്പ്. അതേസമയം, അടച്ചുപൂട്ടുന്നതിന്‍റെ കാരണം പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല.

Follow Us:
Download App:
  • android
  • ios