വനം വകുപ്പിന്‍റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം

കൊച്ചി: വയനാട് മുട്ടിൽ മരം മുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്‍റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ കോടിക്കണക്കിന് രൂപയുടെ മരം മുറിയാണ് നടന്നതെന്നും അന്വേഷണം പ്രഥമിക ഘട്ടതിലായതിനാൽ ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവിൽ 43 കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. റോജി അഗസ്റ്റിന് ഇടക്കാല ജാമ്യംഅനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപേക്ഷയും കോടതി ഇതിനോടൊപ്പം പരിഗണിക്കും.

സംസ്ഥാനത്തെ പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തിരുന്നു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona