കേരള ലാൻഡ് കൺസെർവൻസി ആക്ട് പ്രകാരം പിഴയിടാക്കാനുള്ള നടപടികളാണ് രണ്ട് വർഷം കഴിയുമ്പോഴും റവന്യൂ വകുപ്പ് പൂർത്തിയാക്കാത്തത്.
വയനാട്: മുട്ടിൽ മരം മുറിക്കേസിൽ റവന്യൂവകുപ്പ് നടപടികൾ വൈകിക്കുന്നത് പ്രതികളെ സഹായിക്കാനെന്ന് ആരോപണം. കേരള ലാൻഡ് കൺസെർവൻസി ആക്ട് പ്രകാരം പിഴയിടാക്കാനുള്ള നടപടികളാണ് രണ്ട് വർഷം കഴിയുമ്പോഴും റവന്യൂ വകുപ്പ് പൂർത്തിയാക്കാത്തത്.
സർക്കാർ ഭൂമിയിലെ മരംമുറിച്ചാൽ, കേരള ലാൻസ് കൺസെർവൻസി ആക്ട് പ്രകാരം റവന്യൂവകുപ്പ് നടപടി സ്വീകരിക്കണം എന്നാണ് നിയമം. മരത്തിന്റെ ഗുണം, ആയുസ് എന്നിവയെല്ലാം കണക്കാക്കി മൂല്യം നിശ്ചയിക്കണം. ശേഷം മൂന്നിരട്ടിവരെ പിഴ ചുമത്താം. എന്നാൽ മുട്ടിൽ മരംമുറിക്കേസിൽ റവന്യൂവകുപ്പ് ഒരു നടപടിയും തുടങ്ങിയിട്ടില്ല. 2021 ജൂണിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ ഇഴയൽ. മുൻ പപ്ലിക് പ്രോസിക്യൂട്ടർ മുട്ടിൽ മരംമുറിക്കേസിൽ എട്ട് കോടിയുടെ മരമാണ് ആൻറോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ചേർന്ന് മുറിച്ചു കടത്തിയത്. 500 വർഷം വരെ പഴക്കമുള്ള മരങ്ങൾ മുറിച്ചവയിൽ ഉണ്ടെന്നാണ് ഡിഎൻഎ പരിശോധനാ ഫലം. 24 കോടി രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ് പ്രതികൾ ചെയ്തത്. എന്നിട്ടും റവന്യൂ വകുപ്പിന് അനക്കമില്ല.
പൊലീസിൻ്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നുണ്ട് എന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. സർക്കാറിലേക്ക് നിക്ഷിപ്തമായ മരത്തിന്റെ ഉടമസ്ഥർ റവന്യൂ വകുപ്പാണ്. അപ്പോഴാണ് ഒഴികഴിവ് പറയൽ. റവന്യൂ വകുപ്പ് കെഎൽസി നിയമപ്രകാരം നടപടി സ്വീകരിച്ചാൽ മരം മുറിക്കേസ് പ്രതികൾ കടുത്ത നിയമനടപടി നേരിടേണ്ടിവരും ഇതൊഴിവാക്കാനാണ് മെല്ലപ്പോക്ക് എന്നാണ് വിമർശനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
