'പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല', മരംകൊള്ള മുൻ വനംമന്ത്രി കെ രാജുവിന്റെ അറിവോടെയെന്നും ആരോപണം
മരം കൊള്ളയെ കുറിച്ച് മുന്‍ വനംമന്ത്രി കെ രാജുവിന് അറിയമായിരുന്നുവെന്ന് മുട്ടില്‍ മരംമുറികേസിലെ പ്രതി റോജി അഗസ്റ്റിന്‍റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി.
കൽപ്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി ആരോപണങ്ങൾ. മരം കൊള്ളയെ കുറിച്ച് മുന്‍ വനംമന്ത്രി കെ രാജുവിന് അറിയമായിരുന്നുവെന്ന് മുട്ടില്‍ മരംമുറികേസിലെ പ്രതി റോജി അഗസ്റ്റിന്‍റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി. തടഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് താനടക്കമുള്ള മരവ്യാപാരികള്‍ രേഖാമൂലം പരാതിയായി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയമം ലംഘിച്ച് സര്‍ക്കാര്‍ മരം മുറിക്കാനുള്ള റോജിയുടെ ശ്രമത്തിനിടെയാണ് ടിബ്രര്‍ മര്‍ച്ചന‍്റ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് കൂടിയായ ബെന്നി പിരിയുന്നത്. തുടര്‍ന്ന് സംഘടന പ്രതിനിധികള്‍ക്കൊപ്പം തിരുവനന്തപുരത്തെത്തി വനം മന്ത്രിയടക്കമുള്ള പ്രധാന നേതാക്കള്‍ക്കെല്ലാം പരാതി നൽകി. തട്ടിപ്പിനെകുറിച്ചായിരുന്നു പരാതിയെന്ന് ബെന്നി പറയുന്നു. ബെന്നിക്ക് പിന്തുണയുമായി വയനാട്ടിലെ മരവ്യാപാരികളുമുണ്ട്. ഉത്തരവുണ്ടാക്കാന്‍ മുന്‍ റവന്യു-വനം മന്ത്രിമാര്‍ സഹായിച്ചുവെന്ന് റോജി പലതവണ പറഞ്ഞിട്ടുണ്ടെന്നും ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.