മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. പോലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ 12 എണ്ണം പരിഗണിച്ച കോടതി, പ്രതികളുടെ ജാമ്യം തുടരാൻ അനുവദിച്ചു
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യം തുടരും. ഇന്ന് കേസിൽ ബത്തേരി കോടതിയിൽ പ്രതികൾ ഹാജരായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികൾ ഹാജരായത്. കേസിന്റെ വിചാരണയുടെ ഭാഗമായാണ് ഹാജരായത്. മുട്ടിൽ മരം മുറിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ 12 കേസുകളാണ് ഇന്ന് പരിഗണിച്ചത്. പോലീസ് രജിസ്റ്റർ ചെയ്ത 41 കേസുകളിൽ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. തുടന്നാണ് പ്രതികൾ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഈ സാഹചര്യത്തിൽ വിചാരണനടപടികൾ ഇനി വൈകാതെ തുടങ്ങാം.
വഞ്ചന കേസിൽ തിരിച്ചടി
അതേസമയം മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കഴിഞ്ഞ ദിവസം കോടതിയിൽ തിരിച്ചടിയേറ്റിരുന്നു. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഓഗസ്റ്റ് 3 ന് ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ കുറ്റപ്പത്രം വായിച്ച് കേൾപ്പിക്കാൻ വരുന്ന തിങ്കളാഴ്ച ഹാജരാകാൻ പ്രതികൾക്ക് ചോറ്റാനിക്കര കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതികളുടെ നീക്കം. തങ്ങൾക്കെതിരെ വയനാട്ടിലും ചോറ്റാനിക്കരയിലുമുള്ളത്. ഒരേ കുറ്റകൃത്യത്തിന്മേലുള്ള കേസുകളാണെന്നും ഇതെല്ലാം ഒന്നായി പരിഗണിക്കണമെന്നുമാണ് പ്രതികൾ ആവശ്യപ്പെട്ടത്. എന്നാൽ ചോറ്റാനിക്കരയിലെ വഞ്ചനാകേസിന് വയനാട് മരം മരംമുറി കേസുമായി ബന്ധമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചാണ് അടിയന്തര സ്റ്റേ ആവശ്യം കോടതി തള്ളിയത്.
