Asianet News MalayalamAsianet News Malayalam

'കണ്ണൂരിലെ സർക്കാർ ആശുപത്രി കാണൂ'; പ്രസവം നിര്‍ത്തിയ സ്ത്രീക്കും പ്രസവിക്കാന്‍ തോന്നുമെന്ന് എം വി ജയരാജന്‍

വെറുതെ ബഡായി പറയുന്നതല്ല, ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ നയം കൊണ്ട് ആശുപത്രി മെച്ചപ്പെട്ടു, ഡോക്ടറുണ്ടായി, മരുന്നുണ്ടായി. ആശുപത്രികള്‍ അങ്ങനെ മെച്ചപ്പെട്ട ഒറ്റ കാരണം കൊണ്ടാണ് കൊവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടതെന്നും ജയരാജന്‍

mv jayarajan points out best hospital facilities in kannur
Author
First Published Sep 26, 2022, 8:37 PM IST

ഇടുക്കി: പ്രസവം നി‍ർത്തിയ സ്ത്രീകൾക്കു പോലും കണ്ണൂരിലെ സർക്കാർ ആശുപത്രികളിലെത്തിയാൽ പ്രസവിക്കാൻ തോന്നുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സർക്കാർ ആശുപത്രികളിലെ മെച്ചപ്പെട്ട സൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടായിരുന്നു ജയരാജന്‍റെ ഈ പരാമർശം. ഇടുക്കിയിൽ ധീരജിന്‍റെ കുടുംബ സഹായ നിധി കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ ജില്ലയിലെ ആശുപത്രി താന്‍ കണ്ടിട്ടില്ല.

പക്ഷേ കണ്ണൂര്‍ ജില്ലയിലെ ആശുപത്രി പോയി കണ്ടു. അവിടുത്തെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്ക് പോലും പ്രസവിക്കാന്‍ തോന്നുമെന്ന് ജയരാജന്‍ പറഞ്ഞു. വെറുതെ ബഡായി പറയുന്നതല്ല, ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ നയം കൊണ്ട് ആശുപത്രി മെച്ചപ്പെട്ടു, ഡോക്ടറുണ്ടായി, മരുന്നുണ്ടായി. ആശുപത്രികള്‍ അങ്ങനെ മെച്ചപ്പെട്ട ഒറ്റ കാരണം കൊണ്ടാണ് കൊവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടതെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചു. ചരിത്ര പണ്ഡിതനായ ഡോ. ഇർഫാൻ ഹബീബിനെ ഗുണ്ട എന്നു വിളിച്ച ഗവ‍ർണറെയാണ് ആ പേരിട്ട് വിളിക്കേണ്ടതെന്ന് എം വി ജയരാജൻ പറഞ്ഞു. വീണ്ടും ജയിലിൽ പോകാൻ സമയമില്ലാത്തതിനാലാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എസ് യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്‍റെ കുടുംബസഹായ നിധി മുഖ്യമന്ത്രി പിണറായി വിജയനാണ് കൈമാറിയത്. റി. അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലക്കും 25 ലക്ഷം രൂപ വീതവും അനുജൻ അദ്വൈതിന്‍റെ പഠനത്തിന് 10 ലക്ഷം രൂപയുമാണ് നൽകിയത്. ധീരജിനൊപ്പമുണ്ടായിരുന്നതും സംഘർഷത്തിൽ പരുക്കേറ്റതുമായ അമലിനും അഭിജിത്തിനും തുടർ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതവും കൈമാറി.

ചെറുതോണിയില്‍ സ്ഥാപിക്കുന്ന ധീരജ് സ്‌മാരകമന്ദിരത്തിൻറെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രവും ലൈബ്രറയുമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. സിപിഎം ഇടുക്കി ജില്ല കമ്മറ്റി നാലു ദിവസങ്ങളിലായി ഒരു കോടി അൻപത്തിയെട്ടു ലക്ഷം രൂപയാണ് സമാഹരിച്ചത്. 

'ജയിലില്‍ പോകാന്‍ സമയമില്ല'; ഡോ. ഇർഫാനെ ഗുണ്ടയെന്ന് വിളിച്ച ഗവ‍ർണറെയാണ് ആ പേരിട്ട് വിളിക്കേണ്ടതെന്ന് ജയരാജൻ

Follow Us:
Download App:
  • android
  • ios