ഗൾഫിൽ നിന്നാണ് സന്ദേശമെത്തിയത്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസല്‍ ഗഫൂര്‍ 

കോഴിക്കോട്: മുഖാവരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിൽ വധഭീഷണി നേരിട്ട ഫസൽ ഗഫൂർ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. ഫസല്‍ ഗഫൂറിന്‍റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു . ഗൾഫിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ പ്രൊഫൈൽ നിർമ്മിച്ചെന്ന് കാട്ടിയും ഫസൽ ഗഫൂർ പരാതി നൽകി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസല്‍ ഗഫൂര്‍ പരാതിയില്‍ പറയുന്നു. 

എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ. കെ പി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു. 

ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ച് കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും 2019-20 വര്‍ഷം മുതല്‍ നിയമം കൃത്യമായി പ്രാബല്യത്തില്‍ വരുത്തണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.