'ജനപിന്തുണ നഷ്ടപ്പെട്ടുവെന്ന് എല്‍ഡിഎഫിന് ബോധ്യമായി, നവകേരള സദസ് മെഗാ പിആര്‍ പരിപാടി': വിഎം സുധീരന്‍
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തില്‍ മുസ്ലീം ലീഗ് യുക്തമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും വിഎം സുധീരന്‍ പറഞ്ഞു

കോഴിക്കോട്: നവകേരള യാത്ര ജനങ്ങള്‍ക്ക് പുതിയ ബാധ്യതയാണെന്നും ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞു. ജനപിന്തുണ നഷ്ടപ്പെട്ടവെന്ന് എല്‍ഡിഎഫിന് ബോധ്യമായി. ആ കൈപ്പേറിയ സത്യം അവർക്ക് ബോധ്യമായി. അതാണ് പി.ആർ. വർക്കിന് ഇറങ്ങി പുറപ്പെട്ടത്. നവകേരള സദസ് മെഗാ പി.ആർ പരിപാടിയാണെന്നും വിഎം സുധീരന്‍ ആരോപിച്ചു. ഏഴര ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുമ്പോഴാണ് സെക്രട്ടേറിയറ്റ് ശൂന്യമാക്കി മന്ത്രിമാർ പി.ആർ വർക്കിന് ഇറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ പരിഹാരമില്ല.
ക്ഷേമ പെൻഷൻ മുഴുവൻ ഉടൻ കൊടുത്തു തീർക്കുകയാണ് വേണ്ടത്. നെല്ല് സംഭരണത്തിന് കർഷകർക്ക് പണം കിട്ടുന്നില്ല. സ്കൂൾ കുട്ടികൾക്ക് നേരെ ചൊവ്വേ ഉച്ച ഭക്ഷണം പോലും നൽകുന്നില്ല. സർക്കാരിന് ശ്രദ്ധ കേരളത്തിൽ മദ്യ വ്യാപനം നടത്തുന്നതിൽ മാത്രമാണ്. മയക്കുമരുന്നും വ്യാപിക്കുകയാണ്. പെൺകുട്ടികൾ ഉൾപ്പെടെ മയക്കുമരുന്നിന് അടിമകളാകുകയാണ്. ആലുവ പ്രതി ലഹരിക്ക് അടിമയാണ്. കേരളം അരാജക അവസ്ഥയിലെത്തി നില്‍ക്കുകയാണ്. കുറ്റകൃത്യം , ആത്മഹത്യ, റോഡപകടം എല്ലാം കൂടി. സർക്കാർ കേരളത്തെ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.ശിവശങ്കരൻ ജയിലിൽ കിടക്കേണ്ടതിന് പകരം മുഖ്യമന്ത്രിയാണ് ജയിലിൽ കിടക്കേണ്ടിയിരുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു.
കേരള ബാങ്കില്‍ മുസ്ലീം ലീഗ് നേതാവ് പി .അബ്ദുള്‍ ഹമീദ് എം.എല്‍.എയെ ഡയറക്ടറാക്കിയതിലും വി.എം. സുധീരന്‍ നിലപാട് വ്യക്തമാക്കി.മുസ്ലീം ലീഗ് രാഷ്ട്രീയ ഔചിത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ്. ആ പാരമ്പര്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് അവര്‍ക്ക് അറിയാം. ഈ വിഷയത്തിലും യുക്തമായ തീരുമാനം ലീഗ് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വി.എം. സുധീരന്‍ കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രി നവകേരള ബസില്‍; മന്ത്രി സംഘം പൈവളിഗയിലേക്ക്, ഉദ്ഘാടനം ഉടന്‍