പെട്രോൾ പമ്പ് വിഷയത്തിൽ അനഭിലഷണീയമായ മാർഗ്ഗത്തിലൂടെയാണ് നവീൻ ബാബു അനുമതി നൽകിയതെന്നും സിബിഐ അന്വേഷണം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും പത്തനംതിട്ടയിലെ സിപിഎം നേതാവ് രംഗത്ത്. നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ടാണെന്നും യാത്രയയപ്പ് യോഗത്തിൽ അനുവാദം ഇല്ലാതെ കയറിച്ചെന്നു എന്ന തെറ്റു മാത്രമാണ് ദിവ്യ ചെയ്തതെന്നും ദിവ്യ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ഒരാൾ ആത്മഹത്യ ചെയ്യില്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹർഷകുമാർ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം. ദിവ്യ തെറ്റുകാരി അല്ല. പെട്രോൾ പമ്പിനായി പി പി ദിവ്യ ശുപാർശ ചെയ്തു.
ശുപാർശയിൽ നവീൻ ബാബു തീരുമാനമെടുത്തില്ല. ഒരു സുപ്രഭാതത്തിൽ പെട്രോൾ പമ്പ് വിഷയത്തിൽ തീരുമാനമെടുത്തു. അനഭിലഷണീയമായ മാർഗ്ഗത്തിലൂടെ അനുമതി നൽകിയതായി ദിവ്യ അറിഞ്ഞുവെന്നും സിബിഐ അന്വേഷണം കൊണ്ട് ഒരു കാര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായാൽ ഭരണകർത്താക്കൾ ചോദ്യം ചെയ്യും. വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളും ഒരു ജനതയും ആണ് ഇന്ന് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
