Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡിക്കൊല: ആറ് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും

കേസിൽ റിമാന്റിൽ കഴിയുന്ന എഎസ്ഐമാരായ റെജിമോൻ, റോയി പി.വർഗീസ്, സിപിഒ മാരായ ജിതിൻ കെ.ജോർജ്, സജീവ് ആന്റണി, നിയാസ്, ഹോം ഗാർഡ് ജെയിംസ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുക

Nedumkandam custody murder six accused CBI to ask for custody
Author
Kochi, First Published Feb 19, 2020, 6:54 AM IST

കൊച്ചി: വിവാദമായ നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത ആറ് പ്രതികളെയും സിബിഐ കസ്റ്റഡിയിൽ വാങ്ങിയേക്കും. ഇതിനായി എറണാകുളം സിജെഎം കോടതിയിൽ ഹർജി നൽകും. കേസിൽ റിമാന്റിൽ കഴിയുന്ന എഎസ്ഐമാരായ റെജിമോൻ, റോയി പി.വർഗീസ്, സിപിഒ മാരായ ജിതിൻ കെ.ജോർജ്, സജീവ് ആന്റണി, നിയാസ്, ഹോം ഗാർഡ് ജെയിംസ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുക.

രാജ്കുമാറിനെ മർദ്ദിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വിവിധ ചുമതലകളിൽ ഇവരുണ്ടായിരുന്നു. ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് ഏഴ് പ്രതികളെയും ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രതികൾ സമർപ്പിച്ച് ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേട് സബ് ജയിലില്‍ വച്ച് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്‍കുമാര്‍ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു പിന്നാലെ വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്‍കുമാറിന്‍റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2019 ഓഗസ്റ്റ് 14നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം വന്നത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയിലായിരുന്നു തീരുമാനം. 

സിബിഐ അന്വേഷണത്തിൽ, കൊലപാതകത്തിൽ കൂടുതൽ  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായി.  ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ പ്രതികളാകുമെന്നും സിബിഐ എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. കേസിൽ എസ്ഐ സാബു ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്. ആറ് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് സാബുവിനെ അറസ്റ്റു ചെയ്തത്. 

Follow Us:
Download App:
  • android
  • ios