നെഹ്റു ട്രോഫി ജലോത്സവത്തിനൊരുങ്ങി ആലപ്പുഴ; കഠിന പരിശീലനത്തിൽ ക്ലബ്ബുകൾ
മഴ മൂലം ജലമേള മാറ്റിവച്ചതോടെ വീണ്ടും പരിശീലനത്തിനിറങ്ങുമ്പോൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് മിക്ക ക്ലബ്ബുകളും.
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റ്രു ട്രോഫി ജലോത്സവത്തിനൊരുങ്ങി ആലപ്പുഴ. മഴക്കെടുതി മൂലം മാറ്റിവച്ച ജലമേള ഈ മാസം 31 ന് നടക്കും. മത്സരം മാറ്റിവച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കഠിന പരിശീലനത്തിലാണ് ക്ലബ്ബുകൾ.
മഴ മൂലം ജലമേള മാറ്റിവച്ചതോടെ വീണ്ടും പരിശീലനത്തിനിറങ്ങുമ്പോൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് മിക്ക ക്ലബ്ബുകളും. അരക്കോടിയിലധികം രൂപ ഇതിനോടകം ചെലവിട്ടുകഴിഞ്ഞു.
നെഹ്റ്രു ട്രോഫിയോടൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇത്തവണ തുടക്കമാകും. സിബിഎല്ലിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് സർക്കാർ ബോണസ് തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ സാമ്പത്തിക ഞെരുക്കം അല്പമെങ്കിലും മറികടക്കാമെന്നാണ് ക്ലബ്ബുകൾ കണക്കുകൂട്ടുന്നത്.
ശനിയാഴ്ച രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും. ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. വൈകീട്ടോടെ നെഹ്റ്രു ട്രോഫി ഫൈനലും ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കും.