മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിന് പുതിയ സ്പീഡ് ബോട്ട് എത്തി. മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. തകരാറിലായ പഴയ ബോട്ടിന് പകരമായി 12 ലക്ഷം രൂപ മുടക്കിയാണ് പുതിയ ബോട്ട് വാങ്ങിയത്.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനയ്ക്കായി ജലവിഭവ വകുപ്പിനുളള പുതിയ ബോട്ട് നീറ്റിലിറങ്ങി. പത്ത് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സ്പീഡ് ബോട്ടാണ് മുല്ലപ്പെരിയാറിൽ എത്തിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കും നിരീക്ഷണത്തിനുമായി നേരത്തെയുണ്ടായിരുന്ന ജല വിഭവ വകുപ്പിന്‍റെ സ്പീഡ് ബോട്ട് 15 വർഷം മുമ്പാണ് തകരാറിലായത്. മറ്റു വകുപ്പുകളുടെ ബോട്ടിനെ ആശ്രയിച്ചായിരുന്നു ഇത്രയും കാലം പരിശോധന. ഇത് പലപ്പോഴും സാങ്കേതിക ബുദ്ധിമുട്ടുകളും പരിശോധ മുടങ്ങുന്ന സാഹചര്യവുമുണ്ടാക്കി. തുടർന്നാണ് ബോട്ട് സ്വന്തമായി വാങ്ങുമെന്ന് 2021ൽ ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. മൂന്നര വർഷം കൊണ്ട് ബോട്ട് നീറ്റിലിറങ്ങി. 12 ലക്ഷത്തിലേറെ രൂപ മുടക്കിയാണ് പുതിയ ബോട്ട് വാങ്ങിയത്.

അര മണിക്കൂർ കൊണ്ട് ഇനി തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെത്താൻ ഉദ്യോഗസ്ഥർക്ക് കഴിയും. മുമ്പുണ്ടായിരുന്ന ബോട്ടിൻറ ഗതി വരാതിരിക്കാനുള്ള കർശന നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് മന്ത്രി റോഷി അഗസ്റ്റ്യൻ നല്കിയിട്ടുണ്ട്. ജലവിഭവ വകുപ്പിന് ബോട്ട് യാഥാ‍ർത്ഥ്യമായപ്പോൾ, നേരത്തെ പൊലീസിന് കിട്ടിയ പുതിയ സ്പീഡ് ബോട്ട് അറ്റകുറ്റപ്പണി നടത്താതെ രണ്ടു മാസമായി കട്ടപ്പുറത്താണ്.

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം