പീഠത്തിൽ ഇരിക്കുന്ന നിലയിലായിരുന്നു കല്ലറക്കുളളിൽ മൃതദേഹം. പുറകിലുള്ള ഭിത്തി കോൺക്രീറ്റിൽ തീർത്തതാണ്.

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. മൃതദേഹം ജീർണിച്ച നിലയിലല്ല. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലാണ്. പുറകിലുള്ള ഭിത്തി കോൺക്രീറ്റിൽ തീർത്തതാണ്.

 മൃതദേഹം പുറത്തെടുക്കുന്ന വേളയിൽ കുടുംബം സ്ഥലത്തേക്ക് വന്നിരുന്നില്ല. മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷം മകനെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് എത്തിച്ചു. മൃതദേഹം ഏറ്റെടുക്കുമെന്ന് കുടുംബം അറിയിച്ചു.

ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റുണ്ടോയെന്ന് ഹൈക്കോടതി; അച്ഛന്റേത് മരണമല്ല, സമാധിയെന്ന് മകൻ

കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറുകയായിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. 

YouTube video player