ഭീകര സംഘടനയായ ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ‌യുള്ളതെന്നാണ് സൂചന.

തൃശൂര്‍: ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഫണ്ട് സമാഹരണം നടത്തിയെന്ന സംശയത്തെ അറസ്റ്റിലായ കാട്ടൂര്‍ നെടുമ്പുര സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. കഴിഞ്ഞ ദിവസം രാവിലെ കരാഞ്ചിറയിലെ ഇയാളുടെ വീട്ടിലെത്തിയ കൊച്ചിയിലെ എന്‍ഐഎ സംഘം രണ്ടുമണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും ഇയാളെ സത്യമംഗലം വനത്തിൽനിന്നുമാണ് പിടികൂടിയതെന്നും പറയുന്നു. മൊത്തം മൂന്ന് പേരാണ് അറസ്റ്റിലായത്. കാട്ടൂര്‍ പൊലീസിനെ അറിയിക്കാതെ കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹായമാണ് എന്‍ഐഎ ആഷിഫിന്റെ അറസ്റ്റിനായി തേടിയത്.

ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. സത്യമംഗലം വനമേഖലയിലെ ഭവാനിസാഗര്‍ പ്രദേശത്ത് വീട് വാടകക്കെടുത്താണ് താമസിച്ചിരുന്നത്. എടിഎം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് അടക്കം വന്‍കിട മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ പറയുന്നു. പാടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ആഷിഫ് പ്രതിയാണ്. വിശദ വിവരങ്ങള്‍ എന്‍ഐഎ വെളിപ്പെടുത്തിയില്ല. എറണാകുളത്തെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഭീകര സംഘടനയായ ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ‌യുള്ളതെന്നാണ് സൂചന. കോളിളക്കം സൃഷ്ടിച്ച തമിഴ്നാട് ഈറോഡ് എടിഎം കവര്‍ച്ചാ കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും സംശയിക്കുന്നു. 

Read More... ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി കവർച്ച: തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി

അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തി. ടെലട്രാമിൽ പെറ്റ് ലവേർസ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്. മൂന്ന് പേരും കസ്റ്റഡിയിലാണ്. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചത്. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി എൻഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. പൊതുമേഖലാ ബാങ്കിലും സഹകരണ സംഘത്തിലും ജ്വല്ലറിയിലും കവർച്ച നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നു. ഭീകരപ്രവർത്തനത്തിന് പണം കണ്ടെത്തുകയായിരുന്നു മോഷണങ്ങളിലൂടെ ലക്ഷ്യം.