കള്ളക്കടത്ത് സ്വർണ്ണം വാങ്ങിയവരെക്കുറിച്ചുള്ള വിശദാംശവും എൻഐഎ കുറ്റപത്രത്തിൽ ഇല്ല. അതേസമയം ഇപ്പോൾ നൽകിയത് ഭാഗീക കുറ്റപത്രമാണെന്നും അന്വേഷണം പൂർത്തിയായിട്ടില്ലെന്നുമാണ് എൻഐഎ വ്യക്തമാക്കുന്നത്.
ദില്ലി: സ്വർണ്ണക്കടത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂടുതൽ തെളിവില്ലാതെ എൻഐഎ കുറ്റപത്രം. സ്വർണ്ണക്കടത്തിലൂടെ പ്രതികൾ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകർക്കാനാണ് ശ്രമിച്ചതെന്നും അത് ഭീകര പ്രവർത്തനമായി കണക്കാക്കാമെന്നുമാണ് എൻഐഎ കണ്ടെത്തിൽ. 21 തവണ പ്രതികൾ സ്വർണ്ണം കടത്തിയെന്നും ഇതിനായി ഹവാലയായി പണം വിദേശത്തേക്ക് എത്തിച്ചെന്നും കുറ്റപത്രത്തിലുണ്ട്. ആദ്യഘട്ട കുറ്റപത്രത്തിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ പ്രവർത്തനങ്ങളുമണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു കഴിഞ്ഞ ജൂലൈയിൽ എൻഐഎ കേസ് റജിസ്റ്റർ ചെയ്യുന്നത്. സ്വപ്ന സുരേഷ്, സരിത്, ഫൈസൽ ഫരീദ് അടക്കമുള്ളവരെ പ്രതിയാക്കിയായിരുന്നു എഫ്ഐആർ. യുഎപിഎ നിയമത്തിലെ 16,17,18 വകുപ്പിന് പുറമെ ഭീകര പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരായ വകുപ്പ് 20 കൂടി ചേർത്തായിരുന്നു അന്വേഷണം. എന്നാൽ 20 പ്രതികൾക്കെതിരെ നൽകിയ ആദ്യഘട്ട കുറ്റപത്രത്തിൽ സ്വർണ്ണക്കടത്തിന് അപ്പുറമുള്ള തീവ്രവാദ പ്രവർത്തനത്തിന് തെളിവുകളൊന്നും ഇല്ല.
പണം ലക്ഷ്യമിട്ട് പ്രതികൾ യുഎഇ, സൗദി, മലേഷ്യ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് സ്വണ്ണം എത്തിച്ചെന്നും ഇങ്ങനെ സ്വർണ്ണം ഇറക്കാൻ ഭീകരരുടെ സംഘം ഉണ്ടാക്കിയെന്നും കുറ്റപത്രം പറയുന്നു. ഇന്ത്യയിൽ നിന്ന് ശേഖരിച്ച പണം സിദ്ദിഖ് ഉൾ അക്ബറിന്‍റെ നേതൃത്വത്തിൽ ഹവാലയായി യുഎഇയിൽ എത്തിച്ചു. യുഎഇയിലുണ്ടായിരുന്നു റബിൻസ്, ജലാൽ അടക്കമുള്ള പ്രതികൾ സ്വണ്ണംവാങ്ങി ഇന്ത്യയിലേക്കയച്ചു. 2019 നവംബർ മുതൽ മുതൽ 2020 ജൂൺ വരെ 167 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളിലായി എത്തിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഇങ്ങനെ സ്വർണ്ണം ഇറക്കിയത് രാജ്യത്തിന്‍റെ സാമ്പത്തിക സുസ്ഥിരത തകർക്കാൻ ലക്ഷ്യമിട്ടാണെന്നാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്. അത് ഭീകര പ്രവർത്തനമായി കണക്കാക്കാമെന്നും എൻഐഎ പറയുന്നു. സ്വർണ്ണം എത്തിക്കാൻ യുഎഇ കോൺസുൽ ജനറലിന്‍റെ വ്യാജ സീൽ അടക്കം പ്രതികൾ ഉപയോഗിച്ചു. എന്നാൽ കടത്തി കൊണ്ടുവന്ന സ്വർണ്ണം വിറ്റ് കിട്ടിയ ലാഭം ഏതെങ്കിലും തീവ്രവാദ പ്രവർത്തനത്തിന് പ്രതികൾ ഉപയോഗിച്ചെന്നതിനോ പ്രതികളിൽ ആർക്കെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നതിനോ കുറ്റപത്രത്തിൽ കൂടുതൽ തെളിവുകളില്ല.
കള്ളക്കടത്ത് സ്വർണ്ണം വാങ്ങിയവരെക്കുറിച്ചുള്ള വിശദാംശവും എൻഐഎ കുറ്റപത്രത്തിൽ ഇല്ല. അതേസമയം ഇപ്പോൾ നൽകിയത് ഭാഗീക കുറ്റപത്രമാണെന്നും അന്വേഷണം പൂർത്തിയായിട്ടില്ലെന്നുമാണ് എൻഐഎ വ്യക്തമാക്കുന്നത്.
