കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്  കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ എന്‍ഐഎ റെയ്ഡ് നടത്തുകയാണ്. ഐസിസുമായി ബന്ധം പുലർത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തുന്നത്.

കൊച്ചി: കോയമ്പത്തൂർ, മംഗലാപുരം സ്ഫോടനക്കേസിന്‍റെ പശ്ചാത്തലത്തില്‍എറണാകുളത്തും എന്‍ഐഎ പരിശോധന നടത്തുന്നു. ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലുമാണ് റെയ്‍ഡ് നടക്കുന്നത്. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പരിശോധനകളുടെ തുടര്‍ച്ചയായാണ് എറണാകുളത്തും പരിശോധന. മംഗലാപുരം സ്ഫോടനക്കേസ് പ്രതികള്‍ എത്തിയ ഇടങ്ങളിലാണ് പരിശോധന. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ എന്‍ഐഎ റെയ്ഡ് നടത്തുകയാണ്. ഐസിസുമായി ബന്ധം പുലർത്തി എന്ന് സൂചന കിട്ടിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തുന്നത്. ആകെ 60 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 

YouTube video player

സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷാ മുബിന്‍റെ ഭാര്യയുടെ മൊഴിയിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂർ ഉക്കടത്തെ കോട്ട ഈശ്വരൻ ക്ഷേത്രത്തിന് മുന്നിൽ ഒക്ടോബർ 23 നാണ് സിലിണ്ടർ സ്ഫോടനം ഉണ്ടായി ജമേഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടത്. ഇയാൾ ചാവേർ സ്ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകൾ കിട്ടിയതായി എൻഐഎ വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിന്‍റെ ഇടവേളയിൽ നടന്ന കോയമ്പത്തൂർ ഉക്കടത്തെ ചാവേർ സ്ഫോടനവും മംഗളുരുവിൽ ഓട്ടോറിക്ഷയിലുണ്ടായ പ്രഷർ കുക്കർ സ്ഫോടനക്കേസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എൻഐഎ പരിശോധിച്ച് വരികയാണ്. മംഗളുരു പ്രഷർ കുക്കർ‍ സ്ഫോടനക്കേസിൽ ഗുരുതരമായി പരിക്കേറ്റ മുഖ്യപ്രതി മുഹമ്മദ് ഷെരീഖ് ശിവമൊഗ്ഗയിലെ തീർത്ഥഹള്ളി സ്വദേശിയാണ്.

സ്ഫോടനത്തിൽ പരിക്കേറ്റ് ബെംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെരീഖിനെ പരിക്കുകൾ ഭേദമായതിനെത്തുടർന്ന് ജനുവരി 29 ന് എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ തുടരുന്നത്.