സ്വര്‍ണക്കടത്ത് കേസ്: എൻഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ദേശീയ അന്വേഷണ സംഘം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയാണ് എൻഐഎ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ഇതിന് മുൻപും പലവട്ടം എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ എത്തിയിരുന്നു.
സ്വർണ കടത്ത് പിടികൂടുന്നത് വരെയുള്ള ഒരു വർഷത്തെ ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്. ഈ ദൃശ്യങ്ങള്‍ പകർത്തി നൽകുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ട് പൊതുഭരണ വകുപ്പ് അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ മൂന്നു മാസം മുമ്പ് എൻഐഎ ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റിലെത്തി പരിശോധന നടത്തിയിരുന്നു. ദൃശ്യങ്ങള്‍ പകർത്തി നൽകാനായി ഹാർഡ് ഡിസ്ക്ക് വാങ്ങാൻ സർക്കാർ ആഗോള ടെണ്ടർ വിളിച്ചുവെങ്കിലും നടപടികള്‍ പൂർത്തിയായില്ല. ഇതിനിടെയാണ് എൻഐഎ സംഘം വീണ്ടും സെക്രട്ടറിയേറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ എത്ര തവണ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകളിൽ പോയിട്ടുണ്ടെന്നും അറിയാനാണ് എൻഐഎ പരിശോധന. കഴിഞ്ഞ വർഷം ജൂണ്‍ ഒന്നു മുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊതുഭരണവകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 83 ക്യാമറകളുടെ ഒരു വർഷത്തെ ദൃശ്യങ്ങള്‍ പകർത്തി നൽകാൻ സാങ്കേതിക ബുദ്ധിമുണ്ടെന്നായിരുന്നു സർക്കാർ നിലപാട്. എൻഐഎക്ക് സെക്രട്ടറിയേറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചിരുന്നു. ഇത് വലിയരാഷ്ട്രീയവിവാദമായിരുന്നു.