വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി, രൂപമാറ്റം വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. രണ്ട് വർഷം മുമ്പ് വൈദ്യനെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെ കുളിമുറിയിൽ വച്ചാണ് വെട്ടി മുറിച്ചു കഷ്ണങ്ങളാക്കി എന്നായിരുന്നു നൗഷാദിന്റെ മൊഴി.

മലപ്പുറം: നിലമ്പൂരിൽ കൊല്ലപ്പെട്ട ഒറ്റമൂലി വൈദ്യന്‍റെ രക്തക്കറ ലഭിച്ചെന്ന് ഫോറൻസിക് സംഘം. ഡിഎൻഎ പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ ലഭിച്ചുവെന്നും ഉടൻ പരിശോധന ഫലം ലഭ്യമാകുമെന്നും അന്വേഷണം സംഘം അറിയിച്ചു. അതേസമയം, കേസിലെ പ്രതി ഷൈബിൻ അഷ്‌റഫിന് നിയമോപദേശം നൽകിയെന്ന് ആരോപണം നേരിടുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥന് നോട്ടീസ് നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചു.

രണ്ട് വർഷം മുമ്പ് വൈദ്യനെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെ കുളിമുറിയിൽ വച്ചാണ് വെട്ടി മുറിച്ചു കഷ്ണങ്ങളാക്കി എന്നായിരുന്നു നൗഷാദിന്റെ മൊഴി. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി, രൂപമാറ്റം വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കുളിമുറിയുടെ ടൈലുകൾ മാറ്റിയ നിലയിലാണ്. രക്തക്കറയും മറ്റു ആവശിഷ്ടങ്ങളും കണ്ടെത്താൻ ഷൈബിൻ അഷ്‌റഫിന്റെ ഇരുനില വീടിന്റെ കുളിമുറിയിൽ നിന്നും പുറത്തേക്കുള്ള പൈപ്പുകളുടെ ഭാഗങ്ങൾ മുറിച്ചു ഫോറൻസിക് സംഘം സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. 

എന്നാല്‍, കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം വലിച്ചെറിഞ്ഞെന്ന് പറയുന്ന എടവണ്ണ സീതി ഹാജി പാലത്തിലും അടുത്ത ദിവസം നൗഷാദിനെ തെളിവെടുപ്പിന് എത്തിക്കും. റിമാൻഡിലുള്ള മുഖ്യ പ്രതി ഷൈബിൻ അശ്‌റഫിനെയും മറ്റു രണ്ടു പേരെയും കസ്റ്റഡിയിൽ ലഭിക്കാൻ അടുത്ത ദിവസം പൊലീസ് അപേക്ഷ നൽകും. പിടിയിലാകാനുള്ള നാല് പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. 

ഒന്നേ കാൽ വ‍ര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിഞ്ഞു. 

Also Read: ഒന്നേകാൽ വർഷത്തെ നരകയാതന, ശേഷം കൊലപാതകം, പിന്നെ വെട്ടിനുറുക്കി ചാലിയാറിലേക്ക്

പ്രതികൾ ആസൂത്രണം ചെയ്ത പോലെ കൊലപാതക വിവരം പുറത്താരും അറിഞ്ഞില്ലെങ്കിലും ഇരുകൂട്ടരും തമ്മിൽ ഇതിനിടെ തെറ്റിപ്പിരിഞ്ഞു. ഷൈബിനും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയായിരുന്നു തർക്കം. ഇതിനിടയിലാണ് 2022 ഏപ്രിൽ 24-ന് തന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി കൊള്ളനടത്തി എന്ന പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചത്. തന്നെ വീട്ടിൽ ബന്ദിയാക്കി ഏഴ് ലക്ഷം രൂപയും ലാപ്പ്ടോപ്പും മൊബൈലും കവർന്നു എന്നായിരുന്നു പരാതി.

Also Read: ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം: പ്രതിക്ക് നിയമ സഹായം നല്‍കിയിരുന്നത് മുന്‍ എസ്ഐ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ഈ കേസിൽ ഷൈബിൻ്റെ മുൻകൂട്ടാളിയായ അഷ്റഫ് എന്നയാളെ പൊലീസ് വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നും പിടികൂടി. ഇതിന് തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റു പ്രതികൾ ആത്മഹത്യ നാടകം നടത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സ്വദേശികളായ സക്കീർ, സലിം, നൗഷാദ് എന്നിവരാണ് ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നിഷാദ്, ഫൈറസ് മുഹമ്മദ് എന്നിവരെയും പൊലീസ് കസ്റ്റഡിലെടുത്തു. ചോദ്യം ചെയ്യല്ലിൽ തങ്ങൾക്ക് ഷൈബിൻ അഹമ്മദ് എന്നയാളിൽ നിന്നും വധഭീഷണിയുണ്ടെന്ന് ഇവർ പറഞ്ഞു, ഇതേക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞതും മോഷണക്കേസിലെ പരാതിക്കാരനായ ഷൈബിൻ കൊലക്കേസിൽ പ്രതിയായതും.