ഐടി റെയ്ഡ്, മാനസിക സമ്മർദ്ദം, ബിസിനസ്സിലെ പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് പരാമർശിച്ചിരിക്കാമെന്ന് സൂചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബെംഗളൂരു: ഐടി റെയ്ഡിന് പിന്നാലെ ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യാകുറിപ്പ് ലഭിച്ചതായി റിപ്പോർട്ട്. കന്നഡ വാർത്താ ചാനലയാ സുവർണ ന്യൂസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഒമ്പത് പേജുള്ള കുറിപ്പാണ് സി.ജെ. റോയ് എഴുതിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കുറിപ്പിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഐടി റെയ്ഡ്, മാനസിക സമ്മർദ്ദം, ബിസിനസ്സിലെ പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് പരാമർശിച്ചിരിക്കാമെന്ന് സൂചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവരം കുടുംബാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. റോയിയുടെ ആഗ്രഹപ്രകാരം തന്നെയാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്തിയത്. അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്ന ബ്ലേസർ, സൺഗ്ലാസ്, ബ്രാൻഡഡ് ഷൂ എന്നിവ ധരിപ്പിച്ചാണ് ഞായറാഴ്ച അന്ത്യകർമങ്ങൾ നടത്തിയത്. റോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
അതേസമയം, അച്ഛന്‍റെ മരണം ഏൽപ്പിച്ച ആഘാതം വാക്കുകൾക്ക് അതീതമാണെന്ന് മകൻ രോഹിത് പ്രതികരിച്ചു. തന്റെ പിതാവ് വലിയൊരു മനുഷ്യനായിരുന്നുവെന്നും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും രോഹിത് വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാൻ ആകില്ലെന്നും മകൻ വ്യക്തമാക്കി. ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദത്തെക്കുറിച്ച് പിതാവ് തന്നോട് നേരിട്ട് ഒന്നും പറഞ്ഞിരുന്നില്ലെന്നും, കുടുംബത്തിന് ഉണ്ടായ ഈ വലിയ നഷ്ടം വിവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.
