നിപ: സമ്പർക്കപട്ടികയിലെ 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്
നിപ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അവസാന രോഗിയുമായി സമ്പർക്കത്തിലായ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവർത്തകരെ ഐസൊലേഷനിലേക്ക് മാറ്റി

കോഴിക്കോട്: നിപ രോഗ ബാധിതരുമായി സമ്പർക്കമുള്ളവരുടെ പട്ടികയിലെ 49 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായി. അതേസമയം നിപബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. അവസാന രോഗിയുമായി സമ്പർക്കത്തിലായ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവർത്തകരെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. നിപരോഗ ബാധിതരായവരുടെ ആരോഗ്യനില തൃപ്തികരമാണ്.
നേരത്തെ നിപയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കടകൾ രാത്രി 8 വരെയും ബാങ്കുകൾ 2 മണി വരെയും പ്രവർത്തിക്കാൻ അനുമതി നൽകി ഉത്തരവിറക്കി. ആദ്യം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് നൽകുക. മാസ്ക്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. കൂടാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്. ജില്ല കളക്ടറാണ് ഉത്തരവിറക്കിയത്.
Also Read: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യബില്‍, വനിത സംവരണബില്‍ ഇന്ന് ലോക്സഭയില്‍
നേരത്തെ പുതുതായി നിപ കേസുകള്‍ ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥിതിഗതികൾ നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണെമന്നും വീണാ ജോർജ്ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.