നിപ: സാഹചര്യങ്ങള്‍ പൂർണമായും നിയന്ത്രണവിധേയമായെന്ന് എറണാകുളം ജില്ലാ കളക്ടർ
നിപ ബാധിതനുമായി ഇടപഴകിയതിനെ തുടർന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന 330 പേരിൽ 47 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
കൊച്ചി: നിപ സാഹചര്യങ്ങൾ പൂർണമായും നിയന്തണവിധേയമായെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. നിപ ബാധിതനുമായി ഇടപഴകിയതിനെ തുടർന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന 330 പേരിൽ 47 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി എന്നും കളക്ടർ പറഞ്ഞു.
നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബാക്കിയുള്ള 283 പേരെ അടുത്ത ദിവസങ്ങളിൽ തന്നെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കും എന്നും മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. മെയ് 1 മുതൽ ജില്ലയിൽ നടന്ന 1898 മരണങ്ങളിൽ ഒന്നും പോലും നിപ ബാധിച്ചില്ലെന്ന് സ്ഥിരീകരിച്ചു എന്നും മുഹമ്മദ് വൈ സഫീറുള്ള വ്യക്തമാക്കി. ഇതോടെ നിപ സാഹചര്യം പൂർണമായും നിയന്ത്രണവിധേയമായെന്നും എറണാകുളം ജില്ലാ കളക്ടർ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രോഗബാധിതനായ യുവാവിന്‍റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ വിദഗ്ധ സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗബാധിതനായ വിദ്യാർത്ഥിയുടെ വീടിന് സമീപത്തുള്ള വവ്വാലുകളിൽ നിന്ന് സാംന്പിൾ ശേഖരണം തുടങ്ങി.