കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന് കീഴിലെ നോട്ടോ(നാഷണൽ ഓർ​ഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർ​ഗനൈസേഷൻ)യിലാണ് നിഷ ജോസ് കെ.മാണി അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഹൃദയവും കണ്ണുകളും വൃക്കയും കരളും ഉൾപ്പെടെ 14 അവയവങ്ങൾ ദാനം ചെയ്യാനാണ് നിഷ സമ്മതപത്രം നൽകിയിരിക്കുന്നത്.

കോട്ടയം: മരണശേഷം അവയവങ്ങൾ ദാനംചെയ്യാനുള്ള സമ്മതപത്രം നൽകി എഴുത്തുകാരിയും കെഎം മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് ചെയർപേഴ്സണുമായ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന് കീഴിലെ നോട്ടോ(നാഷണൽ ഓർ​ഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർ​ഗനൈസേഷൻ)യിലാണ് നിഷ ജോസ് കെ.മാണി അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. കേരള കോൺ​ഗ്രസ്(എം) ചെയ‍ർമാൻ ജോസ് കെ. മാണിയുടെ ഭാര്യയായ നിഷ ജോസ് കെ.മാണി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഹൃദയവും കണ്ണുകളും വൃക്കയും കരളും ഉൾപ്പെടെ 14 അവയവങ്ങൾ ദാനം ചെയ്യാനാണ് നിഷ സമ്മതപത്രം നൽകിയിരിക്കുന്നത്. ഈ സർട്ടിഫിക്കറ്റും അവർ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

''എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ. എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

വീണ്ടും മിടിക്കുന്ന ഹൃദയം. മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ. വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക. മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്ന ആളുകളുമായി കൂടുതൽ സമയം നൽകാൻ കഴിയുന്ന ഒരു കരൾ, ശ്വാസകോശം, ടിഷ്യുകൾ, മറ്റ് സമ്മാനങ്ങൾ. ഞാൻ 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി. എന്റെ ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്, കഴിയുന്നത്ര ജീവൻ പകരട്ടെ. എന്റെ മകൾക്ക് എന്റെ ശരീരം നഷ്ടപ്പെട്ടേക്കാം…
പക്ഷേ എന്റെ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല.14 അവയവങ്ങൾ…
14 ജീവിതസാധ്യതകൾ…
ഒരു ജീവിതത്തിന്റെ അവസാന സമ്മാനം'', നിഷ ജോസ് കെ. മാണി ഫെയ്സ്ബുക്കിൽ കുറിച്ചു.